പ്ലസ് ടു വിദ്യാർഥിയുടെ മരണം: സഹപാഠികൾ ക്രൂരമായി മർദിച്ചെന്ന് സൂചന, അന്വേഷണം
Mail This Article
കൊല്ലം ∙ പ്ലസ് ടു വിദ്യാർഥി സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണു മരിച്ച സംഭവം വഴിത്തിരിവിലേക്ക്. കുട്ടിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതിനെതുടർന്നാണു മരണമെന്നതിന്റെ സൂചനകൾ പുറത്തുവന്നു. പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥി അഷ്ടമുടി മാതാ ഭവനിൽ സന്തോഷിന്റെ ഭവൻ ലിബിൻ സന്തോഷ് (17) ആണു ഇന്നലെ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചത്.
മുകൾ നിലയിലെ ക്ലാസ് മുറിയിൽ ഇരുന്നു ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം വരാന്തയിൽ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഇന്നു പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ.
അധ്യയന വർഷം തുടങ്ങിയതു മുതൽ കൊമേഴ്സ്- സയൻസ് വിഭാഗങ്ങളിലെ ചില കുട്ടികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവത്രെ. ഇതിന്റെ തുടർച്ചയായാണു ലിബിനെ ഒരു സംഘം മർദിച്ചതെന്നു പറയുന്നു. ഇതുസംബന്ധിച്ചു വിദ്യാർഥികൾ തമ്മിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നു. ഇതു കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം. ലിബിനെ ഒരു സംഘം മർദിച്ചതായും തലയുടെ പിൻഭാഗത്തു പരുക്കേറ്റെന്നും ഒരു വിദ്യാർഥി പറയുന്നതായി ശബ്ദരേഖയിലുണ്ട്.