‘അപമാനം’ വന്നതിലെ വിരോധം’; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്കേസ്
Mail This Article
കോട്ടയം ∙ കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയാണെന്ന കൃത്യമായ നിരീക്ഷണത്തോടെയാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 10 പ്രതികള്‍ കുറ്റക്കാരാണെന്നു വിധി പ്രസ്താവിച്ചത്. ഇതോടെ കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസ് ആയി ഇതു മാറി. നീനുവിന്റെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് ദുരഭിമാനക്കൊലയെന്ന നിഗമനത്തിലേക്കു കോടതി എത്തിയത്. കെവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ 448–ാം ദിവസമാണു വിധി. തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിൽ കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം.
ഓഗസ്റ്റ് 14ന് കേസിൽ വിധി പറയുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ജില്ലാ സെഷൻസ് കോടതി വിധി പ്രഖ്യാപനം 22 ലേക്കു മാറ്റുകയായിരുന്നു. വംശീയ ഉച്ചനീചത്വമാണു കെവിന്റെ മരണത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കെവിന്റെ ജാതിയെപ്പറ്റി പ്രതികൾ മോശമായി പരാമർശിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
നീനുവും കെവിനും തമ്മിലുള്ള പ്രണയം സംബന്ധിച്ച തർക്കം മാത്രമായിരുന്നെങ്കിൽ കെവിൻ കൊല്ലപ്പെടുകയില്ലായിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നീനുവിന്റെയും കെവിന്റെയും വിവാഹം ഒരു മാസത്തിനകം നടത്തിക്കൊടുക്കാമെന്നു ചാക്കോ ജോൺ പൊലീസ് സ്റ്റേഷനിൽ പറഞ്ഞിരുന്നുവെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുവാദം. അതിനർഥം ജാതി നീനുവിന്റെ കുടുംബത്തിനു പ്രശ്നമല്ലെന്നാണ്. ചാക്കോയും ഭാര്യ രഹ്നയും വ്യത്യസ്ത സമുദായക്കാരാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മുങ്ങിമരണമല്ല ദുരഭിമാനക്കൊല തന്നെ
കെവിന്റേതു മുങ്ങിമരണമല്ലെന്നും ദുരഭിമാനക്കൊലയാണെന്നും കോടതി കണ്ടെത്തിയതോടെ കേരളത്തിലെ അത്തരത്തിലുള്ള ആദ്യ കൊലപാതകക്കേസായി കെവിൻകേസ് മാറി. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളായിരുന്നു അന്വേഷണസംഘത്തിന് ആശ്രയം. സ്വന്തം പിതാവിനും സഹോദരനും എതിരെ നീനു നൽകിയ മൊഴിയും നിർണായകമായി.
കേസിലെ പ്രതികൾ ഈ 14 പേർ
നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ, നീനുവിന്റെ സഹോദരൻ സാനു ചാക്കോ തുടങ്ങിയവർ ഉൾപ്പെടെ 7 പ്രതികൾ കഴിഞ്ഞ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിൽ കഴിയുന്നു. 2 പ്രതികൾ 6 മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മർദിച്ചതായി കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കി. 5 പ്രതികൾക്കു ജാമ്യം ലഭിച്ചു
പ്രതികൾ
1. സാനു ചാക്കോ
2. നിയാസ് മോൻ (ചിന്നു)
3. ഇഷാൻ ഇസ്മായിൽ
4. റിയാസ് ഇബ്രാഹിംകുട്ടി
5. ചാക്കോ ജോൺ
6. മനു മുരളീധരൻ
7. ഷിഫിൻ സജാദ്
8. എൻ.നിഷാദ്
9. ടിറ്റു ജെറോം
10. വിഷ്ണു (അപ്പുണ്ണി)
11. ഫസിൽ ഷെരീഫ്
12. ഷാനു ഷാജഹാൻ
13. ഷിനു ഷാജഹാൻ
14. റെമീസ് ഷെറീഫ്
238 പ്രമാണങ്ങൾ കോടതി പരിഗണിച്ചു
55മുതലുകൾ
ആകെ 113 സാക്ഷികൾ. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യൻ, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛൻ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാർ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങൾ പകർത്തുകയും ഇവരുമായി പല തവണ ഫോണിൽ സംസാരിക്കുകയും ചെയ്ത എഎസ്ഐ ടി.എം.ബിജു തുടങ്ങിയവരെ കോടതിയിൽ വിസ്തരിച്ചു. പ്രധാന സാക്ഷികൾ എല്ലാം പ്രതികൾക്കെതിരെ മൊഴി നൽകി.
രേഖകൾ
പോസ്റ്റ്മോർട്ടം റിപ്പോർട്ട്,
വിവിധ ഫൊറൻസിക് റിപ്പോർട്ടുകൾ,
പ്രതികൾ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴി.
വാഹനങ്ങൾ 3
വാഗൺ ആർ, ഇന്നോവ, ഐ–20 കാർ.
തെളിവുകൾ
മൊബൈൽ ഫോൺ കോൾ റെക്കോർഡുകൾ,
ഫോൺ കോൾ വിവരങ്ങൾ
മൊബൈൽ ഫോൺ ചിത്രങ്ങൾ
4 സ്ഥലങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ
മോട്ടർ വാഹന വകുപ്പിന്റെ കോടിമതയിലെ അതിവേഗ ക്യാമറദൃശ്യങ്ങൾ.
മൊബൈൽ ഫോൺ കോൾ റെക്കോർഡുകൾ,
ഫോൺ കോൾ വിവരങ്ങൾ,
മൊബൈൽ ഫോൺ ചിത്രങ്ങൾ.
4 സ്ഥലങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ.
മോട്ടർ വാഹന വകുപ്പിന്റെ കോടിമതയിലെ അതിവേഗ ക്യാമറദൃശ്യങ്ങൾ.
∙ നരഹത്യ (302)
∙ തട്ടിയെടുത്തു വിലപേശൽ (364 എ)
∙ ഗൂഢാലോചന (120–ബി)
∙ ഭവനഭേദനം (449)
∙ പരുക്കേൽപിക്കൽ (321)
∙ തടഞ്ഞുവയ്ക്കൽ (342)
∙ ഭീഷണിപ്പെടുത്തൽ (506–2)
∙ നാശനഷ്ടമുണ്ടാക്കൽ (427)
∙ തെളിവു നശിപ്പിക്കൽ (201)
∙ സംഘം ചേരൽ (34)
പ്രോസിക്യൂഷൻ വാദം
കെവിന്റേത് ദുരഭിമാനക്കൊല
നീനുവിനെ കെവിൻ വിവാഹം ചെയ്തതു വഴി നീനുവിന്റെ കുടുംബത്തിന് ‘അപമാനം’ വന്നതിലെ വിരോധം മൂലം കൊലപാതകം.
നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
രണ്ടാം പ്രതി നിയാസ് കൊല്ലുമെന്നു കെവിനെ ഭീഷണിപ്പെടുത്തി. ഇക്കാര്യം കെവിൻ മരണത്തിനു മുൻപു നീനുവിനെ അറിയിച്ചു. ഇതു കെവിന്റെ മരണമൊഴിയാണ്.
സാനുവും മറ്റു 12 പ്രതികളും കോട്ടയത്തു വന്നതിനു തെളിവുണ്ട്:
കെവിന്റെ കൊലപാതകം തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മുങ്ങിമരിക്കാൻ സാധ്യതയില്ലെന്നു പൊലീസ് സർജന്റെ മൊഴി.
പ്രതികളുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു.
പ്രതിഭാഗത്തിന്റെ വാദം
കൊലപാതകമല്ല, മുങ്ങിമരണം
ദുരഭിമാനക്കൊലയ്ക്കു തെളിവില്ല.
കുടുംബത്തിന് അപമാനം വന്നതായി നീനുവിന്റെ വീട്ടുകാർ കെവിന്റെ വീട്ടുകാരോടു പറഞ്ഞതായി തെളിവില്ല.
പ്രധാന സാക്ഷി അനീഷ് പൊലീസിനു നൽകിയ ആദ്യമൊഴിയിൽ കെവിൻ ഓടിപ്പോകുന്നതു കണ്ടതായി പറയുന്നില്ല. ഈ മൊഴിയാണു വാസ്തവം.
കെവിനെ കൊന്നുവെന്നതിനു തെളിവില്ല. കെവിൻ മരിച്ചതിനു പ്രതികൾ ഉത്തരവാദികളല്ല.
ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുങ്ങിമരണമെന്നാണു പറയുന്നത്. ഇതിനെ മറികടക്കാനാണു ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചത്. അതിലും മുക്കിക്കൊന്നുവെന്നതിനു തെളിവില്ല.
പ്രതികളാണ് അനീഷിനെ തിരികെ കൊണ്ടുവന്നു വിട്ടത്. പൊലീസുമായുള്ള സംഭാഷണത്തിലും കെവിൻ ഓടിപ്പോയെന്നു പ്രതികൾ പറയുന്നു.
കേസിന്റെ നാൾവഴി
2018 മേയ് 25
കെവിനും നീനുവും സ്നേഹത്തിലാണെന്ന് അറിഞ്ഞ് നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കെവിന്റെ അച്ഛൻ ജോസഫിനെ കാണാനെത്തിയത് അന്നാണ്. ബന്ധത്തിൽ നിന്നു കെവിൻ പിന്മാറണമെന്ന് ആവശ്യപ്പെടാനാണു ജോസഫിന്റെ വർക്‌ഷോപ്പിൽ ചാക്കോ എത്തിയത്.
മേയ് 26
നീനുവിന്റെ അമ്മയുടെ സഹോദരിയും ബന്ധുവും കെവിന്റെ വീട്ടിൽ എത്തി ഇതേ കാര്യം ആവർത്തിച്ചു. അതോടെ കെവിനും നീനുവും വിവാഹിതരാകാൻ തീരുമാനിച്ചു. തുടർന്നു നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ മകളെ കെവിൻ തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകി.
മേയ് 27,
പുലർച്ചെ 2.00:
കോട്ടയം മാന്നാനത്തുള്ള വീട്ടിൽ നിന്നു കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നു. നാട്ടുകാരും കെവിന്റെ പിതാവ് ജോസഫും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുന്നു. പൊലീസ് ഗൗരവത്തിലെടുക്കുന്നില്ല
രാവിലെ 8.00:
തട്ടിക്കൊണ്ടുപോയ സംഘം അനീഷിനെ കോട്ടയം നഗരത്തിനു പുറത്തുള്ള സംക്രാന്തിയിൽ ഇറക്കിവിടുന്നു.
പകൽ 11.00:
നീനു നേരിട്ടെത്തി പരാതി നൽകുന്നു. മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനം സംബന്ധിച്ചു തിരക്കിലാണെന്നും അതിനു ശേഷം അന്വേഷിക്കാമെന്നും പൊലീസിന്റെ മറുപടി.
വൈകിട്ട് 5.00:
മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം പൊലീസെത്തി നീനുവിനെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നു. വൈകിട്ട് ആറോടെ അന്വേഷണം ആരംഭിക്കുന്നു. ഗാന്ധിനഗർ എസ്ഐ തെന്മലയിലേക്കു പുറപ്പെടുന്നു.
രാത്രി 10.00:
കെവിനെ തട്ടിക്കൊണ്ടുപോയ കാർ തെന്മലയിൽ കണ്ടെത്തുന്നു, പ്രതികളിലൊരാളായ ഇഷാനെ പിടികൂടുന്നു. തെന്മലയ്ക്കു സമീപം പിറവന്തൂരിൽ കെവിൻ കാറിൽ നിന്നു ചാടിപ്പോയെന്ന് ഇയാളുടെ മൊഴി. ഈ പ്രദേശത്തു തിരച്ചിൽ.
മേയ് 28,
രാവിലെ 8:30
കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ നിന്നു കണ്ടെത്തുന്നു. 14 പ്രതികളും അറസ്റ്റിൽ.
ഒക്ടോബർ 6
കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ കെവിൻ വധക്കേസ് വിചാരണ തുടങ്ങി.
നവംബർ 7,
ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പെടുത്തി വിചാരണ നടത്താൻ തീരുമാനം.
2019 ഓഗസ്റ്റ് 14
കെവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ 440–ാം ദിവസമായ ഓഗസ്റ്റ് 14 ന് കേസ് വിധിപറയുമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിച്ചുവെങ്കിലും കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ നടന്ന വാദത്തിൽ വ്യക്ത വരുത്താൻ കോടതി വിധി പറയുന്നത് ഓഗസ്റ്റ് 22ലേക്ക് മാറ്റി.
2019, ഓഗസ്റ്റ് 22
ചരിത്രവിധി