‘രഹസ്യങ്ങള്‍ ചോരരുത്’; ജീവനക്കാര്‍ക്ക് കേരള സർവകലാശാല റജിസ്ട്രാറുടെ സര്‍ക്കുലർ
Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് സർവകലാശാല റജിസ്ട്രാറുടെ സര്‍ക്കുലര്‍. രഹസ്യങ്ങള്‍ ചോര്‍ന്നാല്‍ ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും സെക്‌ഷന്‍ ഓഫിസറുമായിരിക്കും ഉത്തരവാദികളെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് ഉത്തരകടലാസുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സർവകലാശാല കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്.
ഓഫിസ് രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. രഹസ്യങ്ങള്‍ പുറത്തുള്ളവരുമായി പങ്കുവയ്ക്കരുത്. ജോലിയുടെ ഭാഗമായി ലഭിക്കുന്ന ഔദ്യോഗിക രേഖകള്‍ മേലധികാരികളുടെ അനുവാദത്തോടെയേ കൈമാറാവൂ. ഓഫിസില്‍നിന്ന് അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഔദ്യോഗിക രഹസ്യങ്ങളാണെന്നും അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ജീവനക്കാര്‍ ഓര്‍മ്മിക്കണം. മേലധികാരികളുമായി ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രമേ രഹസ്യങ്ങള്‍ പങ്കുവയ്ക്കാവൂ.
മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവർത്തകരുമായി വിവരം പങ്കുവയ്ക്കുകയോ ചെയ്യരുത്. എല്ലാം വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വഴിയേ കൈമാറാവൂ. ഇതിന് എതിരായ കാര്യങ്ങളുണ്ടായാല്‍ സെക്‌ഷന്‍ ഓഫിസറായിരിക്കും ഉത്തരവാദിയെന്നും ഓഫിസ് അച്ചടക്കം പാലിക്കാന്‍ സർവകലാശാലയുടെ നിര്‍ദേശങ്ങള്‍ ഓരോ ജീവനക്കാരനും പാലിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
English summary: Kerala University Registrar sends circular instructing not to share official secrets