സ്പെഷൽ ലെയ്സൺ ഓഫിസറുടെ ശമ്പളം: അവ്യക്തത നീക്കി പുതിയ ഉത്തരവ്
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്പെഷല്‍ ലെയ്സണ്‍ ഓഫിസറായ വേലപ്പന് നായര്‍ക്ക് എവിടെനിന്ന് ശമ്പളം നല്‍കുമെന്ന ആശയക്കുഴപ്പത്തെത്തുടര്‍ന്ന് പുതിയ ശമ്പള ഉത്തരവ് പുറത്തിറങ്ങി. പൊതുഭരണ വകുപ്പിലെ അക്കൗണ്ട് (സി) വിഭാഗത്തില്‍നിന്ന് ശമ്പളം നല്‍കാനാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. ശമ്പളം എവിടെനിന്നു നല്‍കണമെന്ന് ഈ മാസം ആറിന് ഇറങ്ങിയ ആദ്യ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നില്ല. ഈ ഉത്തരവിലെ അവ്യക്തത മാറ്റാനാണ് പുതിയ ഉത്തരവ്.
അഡ്വ. ജനറലിന്റെ ഓഫിസുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് വേലപ്പന്‍നായരുടെ പ്രവര്‍ത്തനം. എജി ഓഫിസ് വഴിയാണോ വേലപ്പന് നായർക്ക് ശമ്പളം നല്‍കേണ്ടതെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതാണ് പുതിയ ഉത്തരവിറക്കാന്‍ കാരണമായത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളം നല്‍കുന്നത് പൊതുഭരണകുപ്പ് അക്കൗണ്ട് (സി) വിഭാഗത്തില്‍നിന്നാണ്.
സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിലാണ് കൊച്ചി കടവന്ത്ര സ്വദേശിയായ മുതിര്‍ന്ന അഭിഭാഷകന് എ. വേലപ്പന് നായരെ കഴിഞ്ഞ ആഴ്ച സ്പെഷല്‍ ലെയ്സണ്‍ ഓഫിസറായി നിയമിച്ചത്. 1.10 ലക്ഷം രൂപയാണ് ശമ്പളം. അഡ്വ. ജനറല്‍ ഓഫിസിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുക. അഡ്വ. ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ടു കേസുകളുടെ പുരോഗതി നിരീക്ഷിക്കുന്നതും ചുമതലയാണ്. ഗവ. പ്ലീഡറുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത് അനുസരിച്ചാണ് വേലപ്പന് നായരുടെ ശമ്പളം 1.10 ലക്ഷം രൂപയാക്കി നിശ്ചയിച്ചത്.
അഡ്വ. ജനറലും നൂറിലേറെ സര്‍ക്കാര്‍ അഭിഭാഷകരും ഉള്ളപ്പോഴാണ് സ്പെഷല്‍ ലെയ്സണ്‍ ഓഫിസറായി എ.വേലപ്പന് നായരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത്. സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമോപദേശകനായി എന്‍.കെ.ജയകുമാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.