ബിയര്‍ കുപ്പി കൊണ്ട് അടിച്ചുവീഴ്ത്തി; പിന്നെ കാര്‍ കയറ്റി യുവാവിനെ കൊന്നു
Mail This Article
കായംകുളം∙ വാക്കുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കാർ ഇടിച്ച് യുവാവിനെ കൊന്നു. ദേശീയ പാതയിൽ ടെക്സ്മോ ജംക്ഷനിൽനിന്നു പടിഞ്ഞാറോട്ട് ഇറങ്ങുന്ന റോഡിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. കരീലക്കുളങ്ങര, പുത്തൻപുരക്കൽ ഷമീർ ഖാൻ (25) ആണ് മരിച്ചത്. ഇവിടെയുള്ള ഹൈവേ പാലസ് ബാറിനു സമീപമാണ് സംഭവം നടന്നത്.
ബാർ അടച്ചതിനു ശേഷം മദ്യം വാങ്ങാൻ കാറിലും ബൈക്കിലുമെത്തിയവർ റോഡിൽ നിന്ന് വഴക്കുണ്ടാക്കി. തുടർന്ന് കാറിലെത്തിയവർ ഷമീർ ഖാന്റെ മുഖത്ത് ബിയർ കുപ്പി കൊണ്ട് അടിച്ചു. ഇതോടെ ഷമീർ മറിഞ്ഞു വീണു. തുടർന്ന് കാറുമായി ഇവിടെ നിന്നു മാറിയ സംഘം തിരിച്ചെത്തി വീണ് കിടക്കുന്ന ഷമീറിന്റെ തലയിൽ കൂടി വണ്ടി കയറ്റി ഇറക്കുകയായിരുന്നു. നിർത്താതെ പോയ കാർ കിളിമാനൂരിൽനിന്നു പൊലീസ് പിടികൂടി.
കാറിന്റെ നമ്പർ പ്ലേറ്റ് സംഭവസ്ഥലത്തുനിന്നു ലഭിച്ചതിനാൽ കാർ കണ്ടെത്താൻ എളുപ്പമായി. എരുവ സ്വദേശിയുടെ കാർ സംഘം വാടകയ്ക്ക് എടുക്കുകയായിരുന്നു എന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് കീരിക്കാട് തെക്ക് വല്യ വീട്ടിൽ ഷിയാസിനെ (21) അറസ്റ്റ് ചെയ്തു.