ADVERTISEMENT

പാലക്കാട് ∙ ഇടവപ്പാതിയും കർക്കിടകവും കടന്നിട്ടും പേമാരി തകർത്തുപെയ്തിട്ടും ചൂട് കുറയാതെ കടൽ. കലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി വരാൻ‍പോകുന്ന ചിലതിന്റെ സൂചനകൂടിയാണ് ഈ ചൂടെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യുനമർദ്ദം ശക്തികുറഞ്ഞാണെങ്കിലും തുടരുന്നതിനാൽ രണ്ടുദിവസം കൂടി ഇടിയേ‍ാടു കൂടി വ്യാപക മഴ ഉണ്ടാകുമെന്നാണ് നിഗമനം.

അതിൽ തെക്കൻകേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത. 24ന് എറണാകുളത്തിന്റെ തെക്കൻപ്രദേശത്തും ആലപ്പുഴയുടെ ചില ഭാഗങ്ങളിലും 7 മുതൽ 11 സെന്റീമീറ്റർ വരെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. കടലിന്റെ ചൂടു കുറയാത്തത് ചുഴലിയുടെ ശക്തികുറയാതിരിക്കാൻ ഒരു കാരണമാണ് . സാധാരണ മഴക്കാലത്ത് ഈ സമയത്ത് ഉണ്ടാകുന്നതിനെക്കാൾ ചൂടിലാണ് ബംഗാൾ ഉൾക്കടലും( 29 ഡിഗ്രി), അറബിക്കടലും( 28.4 ഡിഗ്രി).

കടലിൽ ശരാശരി ഒരു ഡിഗ്രിയിലധികം ചൂട് കൂടുതലുള്ളത് സാധാരണ സ്ഥിതിയല്ലെന്നു കെ‍ാച്ചി റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ എം.ജി.മനേ‍ാജ് വിലയിരുത്തുന്നു. ആഗേ‍ാളതലത്തിൽ ഈ സീസണിൽ കടലിലും കരയിലും ശാരാശരി കൂടുതൽ ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞമാസത്തിലാണെന്നതും ശ്രദ്ധേയമാണ്. ന്യൂനമർദ്ദം തുടരുന്നതിന് ഈ ഘടകങ്ങളും കാരണമാണ്. അറബിക്കടലിൽ ശക്തമായ ചുഴലി നിലവിലില്ലെങ്കിലും തീരത്തിനു സമാന്തരമായി കടലിൽ 100 മീറ്റർ പ‍ടിഞ്ഞാറുഭാഗത്ത് ഒരു ന്യൂനമർദ്ദമേഖല സജീവമാണ്.

അതിതീവ്രമഴയും ഉരുൾപ്പെ‍ാട്ടലും മണ്ണിടിച്ചിലും കരയിൽ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടാക്കിയപ്പേ‍ാഴും തീരമേഖല ഇത്തവണ താരതമ്യേന ശാന്തമായിരുന്നു. ശരാശരിമഴയാണ് പ്രദേശത്ത് ലഭിച്ചത്. ചൂടിലായ കടൽ ‍ഈ മാസം ആദ്യം വരെ വെളളം എടുക്കാത്തതും കരയിൽ പ്രളയത്തിന് കാരണമായി. അതേസമയം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തീരദേശത്താണ് മഴ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. തുലാവർഷത്തിന്റെ സാധ്യതാ സൂചനകൾ സെപ്റ്റബർ രണ്ടാമത്തെ ആഴ്ചയേ‍ാടെ ലഭിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷകരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com