രാജ് താക്കറെയും കുരുക്കിലാക്കാൻ ഇഡി; ചോദ്യം ചെയ്യലിനു ഹാജരായി
Mail This Article
മുംബൈ∙ ഐഎൽ ആൻഡ് എഫ്എസ് - കോഹിനൂർ ടവർ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമൻസ് പ്രകാരം മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് രാജ് താക്കറെ ദക്ഷിണ മുംബൈയിലെ ഇഡി ഒാഫിസിൽ എത്തി. മുംബൈയിലെ ഇഡി ആസ്ഥാനത്ത് രാവിലെ പതിനൊന്നുമണിയോടെയാണ് രാജ് താക്കറെ എത്തിയത്. എംഎൻഎസ് പ്രവർത്തകർ തടിച്ചൂകൂടാനുള്ള സാധ്യത പരിഗണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് ഇഡി ആസ്ഥാനം.
നടപടിക്കുപിന്നിൽ രാഷ്ട്രീയ വൈര്യമാണെന്ന് ആരോപിച്ച് എംഎൻഎസ് ബന്ദ് അടക്കമുള്ള പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരുന്നെങ്കിലും സംയമനം പാലിക്കണമെന്ന് താക്കറെ നിർദേശം നൽകിയിട്ടുണ്ട്. 2005 ൽ മുംബൈ ദാദറിലെ ശിവാജി പാർക്കിൽ തുടങ്ങിയ കോഹീനൂർ ടവറും ധനകാര്യ സ്ഥാപനമായ ഐഎൽ ആൻഡ് എഫ്എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷിയുടെ മകൻ ഉൻമേഷ് ജോഷിയെ കേസിൽ ഇന്നലെ ചോദ്യം ചെയ്തിരുന്നു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ അടുത്തിരിക്കേ സഖ്യചർച്ചകൾ പുരോഗമിക്കവേയാണ് പ്രതിപക്ഷ നേതൃനിരയിലുള്ള രാജ് താക്കറെയുടെമേൽ എൻഫോഴ്മെന്റ് പിടിമുറുക്കുന്നത്.
English Summary: Raj Thackeray summoned by enforcement, to face probe agency today