എം.എ. യൂസഫലി ഇടപെട്ടു; ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം
Mail This Article
അജ്മാന്‍∙ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. ജാമ്യത്തുക കെട്ടിവച്ചതോടെയാണ് മോചനം ഒരുങ്ങിയത്. പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലുകളാണ് മോചനം എളുപ്പമാക്കിയത്. തുഷാറിനെ ജയിലിൽനിന്ന് മോചിപ്പിക്കാൻ കഠിനശ്രമത്തിലായിരുന്നു എസ്എൻഡിപി അനുകൂല സംഘടനകൾ. വലിയ തുകയുടെ ചെക്ക് കേസായതിനാൽ തുഷാറിന് നേരിട്ടുള്ള ജാമ്യം ലഭിക്കുക പ്രയാസകരമായിരുന്നു. ഒരു ലക്ഷം ദിർഹം കെട്ടിവച്ചതോടെയാണ് ജാമ്യം ലഭിച്ചത്.
അതേസമയം, പരാതിക്കാരനായ തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുല്ലയുടെ വീട്ടിൽ പൊലീസ് അന്വേഷണത്തിനെത്തി. കേരള പൊലീസാണ് നാസിലിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലെത്തിയത്. വിവരങ്ങൾ അന്വേഷിക്കാനാണെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ടാണ് 10 ദശലക്ഷം ദിർഹത്തിന്റെ(ഏകദേശം 19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുഷാറിന്റെ യുഎഇയിലെ കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത തുഷാറിനെ പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.
English Summary: MA Yusuf Ali intervenes, Thushar Vellappally released from Ajman Jail