ADVERTISEMENT

അജ്മാൻ∙ ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയെ ജയിൽ മോചിതനാക്കാൻ കഠിന ശ്രമം. യുഎഇയിലെ പ്രമുഖരും എസ്‍എൻഡിപിയുടെ ഗൾഫിലെ പോഷക സംഘടനയായ ‘സേവന’ത്തിന്റെ നേതാക്കളും ചേർന്നാണു ശ്രമം നടത്തുന്നത്. പ്രധാനമന്ത്രി വെള്ളിയാഴ്ച യുഎഇയിലെത്താനിരിക്കെ, എത്രയും പെട്ടെന്നു മോചനം സാധ്യമാക്കുകയാണ് ലക്ഷ്യം. വെള്ളി, ശനി ദിവസങ്ങൾ യുഎഇയിൽ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ വ്യാഴാഴ്ച ഉച്ചയ്ക്കു മുൻപു കാര്യമായ നീക്കം നടന്നാലേ ജയിലിൽനിന്ന് പുറത്തിറങ്ങാനാകുകയുള്ളൂ.

അതിനിടെ, തുഷാറിന്റെ മോചനത്തിനായി കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. അജ്മാനില്‍ കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തയച്ചത്. നിയമത്തിനുള്ളില്‍നിന്ന് തുഷാറിന് എല്ലാവിധ സഹായങ്ങളും നല്‍കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യര്‍ഥിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് 10 ദശലക്ഷം ദിർഹത്തിന്റെ(ഏകദേശം 19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുഷാറിന്റെ യുഎഇയിലെ കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത തുഷാറിനെ പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.

എന്നാൽ, ഇത് എസ്എൻഡിപിയുടെ പോഷക സംഘടനകളായ ‘സേവനം’, ‘എസ്എൻഡിപി യോഗം സേവനം’ തുടങ്ങിയവയുടെ ഭാരവാഹികൾ പോലും അറിയുന്നത് ബുധനാഴ്ചയാണ്. ഒത്തുതീർപ്പിന് വിളിച്ചുവരുത്തിയ ശേഷമാണ് കേസു കൊടുത്തതെന്നാണ് ആരോപണം. പക്ഷേ, വലിയ തുകയുടെ കാര്യമായതിനാൽ പ്രശ്നത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും പ്രമുഖരാരെങ്കിലും ഇടപെട്ടാലേ സാമ്പത്തിക പ്രശ്നം തീർത്ത് തുഷാറിനെ മോചിപ്പിക്കാനാകൂ എന്നും ‌എസ്എൻഡിപി സേവനം നേതാക്കളിലൊരാൾ മനോരമ ഓൺലൈനോട് പറഞ്ഞു. യുഎഇയിലുള്ള തുഷാറിന്റെ അമ്മാവൻ അടക്കമുള്ളവർ ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. 

വലിയ തുകയുടെ ചെക്ക് കേസായതിനാൽ തുഷാറിന് നേരിട്ടുള്ള ജാമ്യം ലഭിക്കുക പ്രയാസകരമാണ്. ചുരുങ്ങിയത് ഒരു ലക്ഷം ദിർഹമെങ്കിലും കെട്ടിവയ്ക്കുകയും ഒപ്പം തുഷാറിന്റെയും മറ്റൊരു വ്യക്തിയുടെയും പാസ്പോർട്ടുകൾ ജാമ്യം വച്ചാലെ പുറത്തിറങ്ങാനാകുമെന്ന് നിയമവിദഗ്ധർ പറഞ്ഞു. എന്നാൽ, ഇന്ന് അതു സാധ്യമായില്ലെങ്കിൽ അടുത്ത പ്രവൃത്തി ദിവസമായ ഞായറാഴ്ചയേ അതിനു സാധ്യതയുള്ളു. അങ്ങനെയെങ്കിൽ അതുവരെ തുഷാർ അജ്മാൻ സെന്‍ട്രൽ ജയിലിൽ കഴിയേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com