തുഷാറിനെ ഒത്തുതീർപ്പെന്ന പേരിൽ വിളിച്ചുവരുത്തി കുടുക്കി: വെള്ളാപ്പള്ളി നടേശൻ
Mail This Article
ചങ്ങനാശേരി∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്നു പിതാവ് വെള്ളാപ്പള്ളി നടേശന്‍. ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്. അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ചൊവ്വാഴ്ചയാണ് തുഷാറിനെ യുഎഇയിലെ അജ്മാനിൽ അറസ്റ്റു ചെയ്തത്. പത്തുവർഷം മുൻപുനടന്ന സംഭവത്തിൻമേലാണ് അറസ്റ്റ്. അജ്മാനിൽ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോൺട്രാക്ടറായിരുന്ന തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നാലു ദിവസം മുൻപാണ് തുഷാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന്, ചെക്കുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒത്തുതീർപ്പു ചർച്ചകൾക്കെന്ന പേരിൽ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി.
പൊലീസിൽ പരാതി നൽകിയ വിവരം തുഷാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്പനിയുടെ ഉടമസ്ഥത കൈമാറിയപ്പോൾ നൽകിയ പത്തുദശലക്ഷം ദിർഹത്തിന്റെ, ഏകദേശം ഇരുപതു കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നുവെന്നാണ് പരാതി. സാമ്പത്തിക കുറ്റകൃത്യമായതിനാൽ കേസിലെ പരാതി തീർപ്പുകൽപ്പിക്കപ്പെടുകയോ പരാതിക്കാരൻ കേസ് പിൻവലിക്കുകയോ ചെയ്താൽ തുഷാറിനു ജയിൽ മോചിതനാകാനാകും. അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് തുഷാറുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
English Summary: Thushar there for mediation but police arrested says Vellappally Natesan