മകന്റെ മരണം അറിയാതെ അച്ഛനും പോയി; സിസിഡി സ്ഥാപകൻ സിദ്ധാർഥയുടെ പിതാവ് അന്തരിച്ചു
Mail This Article
മംഗളൂരു ∙ കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി.സിദ്ധാർഥ് ഹെഗ്ഡേയുടെ പിതാവ് ഗംഗയ്യ ഹെഗ്ഡേ (95) നിര്യാതനായി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മകൻ മരിച്ച് ഒരു മാസത്തിനു ശേഷമാണ് പിതാവിന്റെ മരണം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ലെന്നാണ് ആശുപ്രതി അധികൃതർ നൽകുന്ന വിവരം. സിദ്ധാർഥ മരിക്കുന്നതിനു രണ്ടു ദിവസം മുൻപു മൈസൂരിലെ ആശുപത്രിയിൽ പിതാവിനെ സന്ദർശിച്ചിരുന്നു.
ജൂലൈ 30നാണ് വി.ജി.സിദ്ധാർഥ മംഗളൂരു – കാസർകോട് ദേശീയപാതയിലുള്ള നേത്രാവതിയിലെ പാലത്തിൽനിന്നു പുഴയിലേക്ക് ചാടി ആത്മഹത്യ ചെയതത്. ഒരു ദിവസത്തിനു ശേഷമാണ് പുഴയിൽ നിന്നു മൃതദേഹം കണ്ടെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നുവെന്നു കുറിപ്പെഴുതിയ ശേഷമാണ് സിദ്ധാർഥ പുഴയിൽ ചാടിയത്. കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണയുടെ മരുമകൻ കൂടിയാണു വി.ജി. സിദ്ധാർഥ.
സിദ്ധാർഥയ്ക്ക് 11000 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കഫേ കോഫി ഡേ ഏറ്റെടുക്കുന്നതിനായി കോക്കകോള കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ടാങ്ഗ്ലിൻ ടെക്ക്പാർക്ക് 3,000 കോടി രൂപയ്ക്ക് യുഎസ് റിയൽ എസ്റ്റേറ്റ് നിക്ഷേപ വമ്പൻ ബ്ലാക്ക് സ്റ്റോണിനു കൈമാറുന്നതിനു നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.