കശ്മീർ: വിമാനത്തില്‍ രാഹുലിനോട് കരഞ്ഞ് വനിത; ഇതാണോ ബിജെപി ദേശീയതയെന്ന് പ്രിയങ്ക
Mail This Article
ന്യൂഡൽഹി∙ കശ്മീരിലെ ജനാധിപത്യപരമായ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയോളം രാഷ്ട്രീയപരവും ദേശവിരുദ്ധപരവുമായ മറ്റൊന്നുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീര്‍ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന ബിജെപി ആരോപണത്തിനു മറുപടി പറയുകയായിരുന്നു പ്രിയങ്ക. കശ്മീരിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദം ഉയർത്തുന്നത് കോൺഗ്രസ് തുടരുമെന്നും പ്രിയങ്ക പറഞ്ഞു.
കശ്മീർ സന്ദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ട് ശ്രീനഗറിൽ നിന്നു തിരികെ വരുന്നതിനിടെ വിമാനത്തില്‍ രാഹുൽ ഗാന്ധിയോട് കശ്മീരിലെ ദുരവസ്ഥ വിവരിക്കുന്ന വനിതയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചാണ് പ്രിയങ്കയുടെ പരാമർശം. ‘ഞങ്ങളുടെ കുട്ടികൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. എന്റെ സഹോദരൻ ഹൃദ്രോഗിയാണ്. അദ്ദേഹത്തിന് ഡോക്ടറെ കാണാൻ സാധിക്കുന്നില്ല. ഞങ്ങൾ പ്രശ്നത്തിലാണ്’– കരഞ്ഞുകൊണ്ട് അവർ രാഹുലിനോട് പറഞ്ഞു. കശ്മീർ സന്ദർശിക്കാൻ അനുവദിക്കാതെ ശ്രീനഗർ വിമാനത്താവള അധികൃതർ രാഹുൽ ഗാന്ധിയെയും പ്രതിപക്ഷനേതാക്കളെയും മടക്കി അയച്ചിരുന്നു.
ഇതിനെതിരെയും പ്രിയങ്ക ആഞ്ഞടിച്ചു. ‘എത്രനാൾ ഇതു തുടരാനാകും. ദേശീയതയുടെ പേരിൽ ലക്ഷക്കണക്കിന് ആൾക്കാരെ നിശ്ശബ്ദരാക്കിയിരിക്കുകയാണ്. രാഹുലിനോടു പരാതി പറഞ്ഞ വനിതയും അവരിലൊരാളാണ്. കശ്മീരിൽ ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും ലംഘിച്ചു. ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് ഓരോരുത്തരുടേയും കടമയാണ്. കോൺഗ്രസും അതു തുടരും– പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
English Summary: Priyanka Gandhi comments on Kashmir Unrest