മോദി അനുകൂല പ്രസ്താവന തള്ളി ചെന്നിത്തല, തന്നെ ആരും പഠിപ്പിക്കേണ്ടെന്ന് തരൂർ
Mail This Article
ഹരിപ്പാട്∙ നരേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചുവയ്ക്കാനാകില്ല. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. െതറ്റായ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു. ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നും മോദിയുടെ ഭരണം ഇന്ത്യയിലെ ജനങ്ങൾക്ക് അസ്വീകാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എന്നാൽ കോൺഗ്രസിൽ മറ്റാരേക്കാളും മോദിയെ എതിർത്തിട്ടുള്ളത് താനാണെന്ന് തരൂർ പറഞ്ഞു. മോദിക്കെതിരെ പുസ്തകം വരെയെഴുതി. തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നല്ല കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ വിശ്വാസ്യത കുറയും. പാർട്ടിയെ അത് ദോഷകരമായി ബാധിക്കുമെന്നും തരൂർ പറഞ്ഞു.
മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായവുമായി ജയറാം രമേശ്, മനു അഭിഷേക് സിങ്‌വി അടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ രംഗത്തു വന്നതിനു പിന്നാലെയാണ് അവരെ പിന്തുണച്ച് തരൂർ പ്രസ്താവനയിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും കുറ്റം പറയുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കുറ്റം മാത്രം പറഞ്ഞാല്‍ ജനം കേള്‍ക്കില്ല. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയേറ്റുവെന്ന് പറയുന്നത് പൂര്‍ണമായും ശരില്ലെന്നുമാണ് ജയ്‌റാം രമേഷ് പറഞ്ഞത്.
English Summary: Ramesh Chennithala-Shashi Tharoor fight of words