ബിയർ ഗ്രിൽസിന് എങ്ങനെ ഹിന്ദി മനസ്സിലായി; രഹസ്യം വെളിപ്പെടുത്തി നരേന്ദ്ര മോദി
Mail This Article
ന്യൂഡൽഹി∙ ഡിസ്‌കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ പരിപാടിയുടെ അവതാരകൻ ബിയർ ഗ്രിൽസിന് എങ്ങനെ ഹിന്ദി മനസ്സിലായെന്നു പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹസിക യാത്രികനായ ഗ്രിൽസിനൊപ്പം ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ നടത്തിയ യാത്രയിൽ ഇരുവർക്കുമിടയിൽ ആശയവിനിമയം എളുപ്പമാക്കാന്‍ നൂതനസാങ്കേതികത എത്രമാത്രം ഉപകാരപ്രദമായി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗ്രിൽസ് ചെവിയിൽ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയിൽ സംസാരിക്കുന്നത് ഉടൻ തന്നെ ഈ ഉപകരണം ഇംഗ്ലിഷിലേക്കു തർജമ ചെയ്യും. അങ്ങനെ വളരെ എളുപ്പത്തിൽ ആശയവിനിമയം സാധിച്ചു.
പലതരം ചോദ്യങ്ങൾ പരിപാടിക്കു ശേഷം നേരിടേണ്ടി വന്നു. താൻ പറഞ്ഞ ഹിന്ദി ഗ്രിൽസിന് എങ്ങനെ മനസ്സിലായി എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. പരിപാടി എത്രതവണ ഷൂട്ട് ചെയ്തുവെന്നും എത്രവട്ടം എഡിറ്റ് ചെയ്തുവെന്നും പലരും ചോദിച്ചിരുന്നു. എന്നാൽ അതൊന്നും വേണ്ടി വന്നില്ല. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ടെക്നോളജി അത്രയേറെ ഇടപെടൽ നടത്തിയിരുന്നു.
പരിപാടി പ്രദർശിപ്പിച്ചതിനു ചെയ്തതിനു ശേഷം നിരവധി ആളുകൾ ജിം കോർബറ്റ് ദേശീയോദ്യാനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ജീവിതത്തിലൊരിക്കലെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങൾ സന്ദർശിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനു നാം പരിശ്രമിക്കണം. മുനിസിപ്പാലിറ്റി, കോർപറേഷൻ, എൻജിഒ തലത്തിൽ പദ്ധതികൾ തയാറാക്കി ദീപാവലിക്കു മുൻപായി പ്ലാസ്റ്റിക് ശേഖരിക്കണം.
സെപ്റ്റംബർ 11 മുതൽ തുടങ്ങുന്ന ‘സ്വച്ഛതാ കി സേവ’ ക്യാംപെയ്നിൽ എല്ലാവരും പങ്കുചേരണം. പ്ലാസ്റ്റിക് വിമുക്ത ഭാരതം എന്ന ആശയത്തോടെ ഗാന്ധി ജയന്തി ആഘോഷിക്കണം. പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തണമെന്നും പുനരുപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾ പ്രത്യേകം തരംതിരിക്കണമെന്നും അദ്ദേഹം മൻ കി ബാത്തിൽ ആവശ്യപ്പെട്ടു.
English Summary: Narendra Modi Mann Ki Baat on Cleanliness and Man Vs Wild