സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല; റഹീമിനെയും യുവതിയെയും വിട്ടയച്ചു
Mail This Article
കൊച്ചി∙ ലഷ്കര്‍ ബന്ധം സംശിച്ചു പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ മതിലകം സ്വദേശി അബ്ദുൽ ഖാദർ റഹീമിനെയും (39) വയനാട് ബത്തേരി സ്വദേശിയായ യുവതിയെയും വിട്ടയച്ചു. പൊലീസും കേന്ദ്ര ഏജന്‍സികളും 24 മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നു കൊച്ചി പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഹീമിനെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ നിന്നു ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.
ശ്രീലങ്ക വഴി ലഷ്കറെ തയിബ ഭീകരർ നുഴഞ്ഞു കയറിയെന്ന ഭീതിയെ തുടർന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. റഹീമിനെ കുറിച്ചു പൊലീസിനു ലഭിച്ച രഹസ്യവിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പരിശോധിച്ചു. വിദേശത്തു പെൺവാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീർക്കാൻ പെൺവാണിഭ മാഫിയ തന്നെ ഭീകരനായി ചിത്രീകരിച്ചു പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണു റഹീമിന്റെ നിലപാട്.
തമിഴ്നാടു പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം റഹീമിന്റെ കൊടുങ്ങല്ലൂരിലെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. ദീർഘകാലം വിദേശത്തായിരുന്ന റഹീം മടങ്ങിയെത്തി ആലുവയിൽ ഓട്ടമൊബീൽ വർക്‌ഷോപ്പ് നടത്തുന്നതിനിടയിൽ ഒരു മാസം മുൻപാണു ബഹ്റൈനിലേക്കു പോയത്.