സ്ഥാനാർഥിയെ ജോസ്.കെ. മാണി തീരുമാനിക്കും: ജോസഫിനെ തള്ളി റോഷി
Mail This Article
പാലാ∙ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ യുഡിഎഫ് യോഗം ചേർന്നു. തിരഞ്ഞെടുപ്പിന് യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. സീറ്റ് ജോസ് കെ. മാണി വിഭാഗത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചാലും ഉപാധികളോടെ മാത്രം അംഗീകരിച്ചാല്‍ മതിയെന്നാണ് ജോസഫ് പക്ഷത്തിന്റ തീരുമാനം.
അതേസമയം, കേരളാ കോൺഗ്രസിന്റെ സ്ഥാനാർഥിയെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ. ജോസഫിന്റെ വാദത്തെ എതിർത്ത് റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തുവന്നു. സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ ചുമതല ജോസ്.കെ മാണിക്കാണ്. സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ്.കെ. മാണിയെ ആണെന്നും റോഷി മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാർഥിയെ ഐക്യത്തോടെ തീരുമാനിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഒരുപേരും പരിഗണനയിലില്ലെന്നായിരുന്നു പി.ജെ.ജോസഫ് പറഞ്ഞത്. സ്ഥാനാര്‍ഥിയെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി തീരുമാനിക്കും. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. യുഡിഎഫ് യോഗത്തിനുശേഷം സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. തീരുമാനം പ്രഖ്യാപിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
പാലായില്‍ യുഡിഎഫ് ജയിക്കണമെന്നുള്ള രാഷ്ട്രീയബോധം എല്ലാ യുഡിഎഫ് നേതാക്കള്‍ക്കുമുണ്ടെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ പറഞ്ഞു. അതിന്റെ പ്രതിഫലനം യുഡിഎഫ് യോഗത്തിലുണ്ടാവുമെന്നും കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു. പാലാ സീറ്റില്‍ തര്‍ക്കങ്ങളില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
.