ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ നിയമ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ ബിജെപി മുൻ എംപിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന സ്വാമി ചിന്മയാനന്ദിനെതിരെ കേസ്. തട്ടിക്കൊണ്ടുപോകൽ, ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സ്വാമി ചിന്മയാനന്ദിനെതിരെ യുപി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ലക്നൗവിൽ നിന്നു 200 കിലോമീറ്റർ അകലെയുള്ള ഷാജഹാൻപുരിലുള്ള സ്വാമി സുഖ്ദേവാനന്ദ് കോളജിലെ വിദ്യാർഥിനിയെയാണു കാണാതായത്. കോളജ് മാനേജ്മെന്റിലെ ഉന്നതരായ ചിലർ തന്നെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചു പെൺകുട്ടി ശനിയാഴ്ച സമൂഹമാധ്യമത്തിൽ വിഡിയോ പോസറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വിദ്യാർഥിനിയെ കാണാതായത്.

സ്വാമി ചിന്മയാനന്ദ് ആണ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്. ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി. എന്നാൽ ഇതിൽ പൊലീസ് നടപടികളൊന്നു സ്വീകരിച്ചിട്ടില്ല. കോളജ് ക്യാംപസിലുള്ള ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടിയെ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്നാണു പിതാവിന്റെ ആരോപണം. മറ്റു പെൺകുട്ടികളും സമാന രീതിയിൽ ചൂഷണത്തിനു വിധേയരായോയെന്നു സംശയിക്കുന്നതായും പൊലീസിനു നൽകിയ പരാതിയിൽ പിതാവ് ആരോപിക്കുന്നു.

ആരുടെയും പേരു പരാമർശിക്കാതെയാണു പെൺകുട്ടി സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പെൺകുട്ടികളുടെ ജീവൻ നശിപ്പിച്ച ‘ശാന്ത് സമാജിലെ’ ഉന്നതനായ ഒരു നേതാവ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പെൺകുട്ടിയുടെ വാക്കുകൾ. പൊലീസും, ജില്ലാ മജിസ്ട്രേറ്റും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ ആളുകളാണെന്നു പറഞ്ഞാണു ഭീഷണി. അദ്ദേഹത്തിനെതിരെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ട്. യുപി മുഖ്യമന്തി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ തന്നെ സഹായിക്കണമെന്നും പെൺകുട്ടി വിഡിയോയിൽ അഭ്യർഥിക്കുന്നു. ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു ശേഷം പെൺകുട്ടിയെക്കുറിച്ചു യാതൊരു വിവരവുമില്ല.

വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ സ്വാമി ചിന്മയാനന്ദിന്റെ അഭിഭാഷകനും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ ചിന്മയാനന്ദിന്റെ സൽപ്പേര് നശിപ്പിക്കുമെന്ന തരത്തിൽ വാട്സാപ് സന്ദേശം ലഭിച്ചെന്നു കാണിച്ചാണു പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെയും പിതാവിന്റെയും ആരോപണങ്ങളും അദ്ദേഹം തള്ളി. സ്വാമിയെ ഭീഷണിപ്പെടുത്തി പണംതട്ടുകയാണ് അവരുടെ ലക്ഷ്യമെന്നും അഭിഭാഷകൻ പറഞ്ഞു.

സ്വാമി ചിന്മയാനന്ദിനെതിരെയുള്ള ആരോപണങ്ങൾ എല്ലാം വ്യാജമാണെന്ന് അദ്ദേഹത്തിന്റെ വക്താവ് ഓം സിങ്ങും മാധ്യമങ്ങളോടു പറഞ്ഞു. സ്വാമിയുടെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിൽ. പെൺകുട്ടി ഒരു കാറിൽ ഇരുന്നാണ് വിഡിയോ ചെയ്തത്. ഇതേ കാറിൽ എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിൽ പോയില്ലെന്നും ഓം സിങ് ചോദിച്ചു. 2011–ലും സ്വാമി ചിന്മയാനന്ദിനെതിരെ ഒരു പീഡന കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ കഴി‍ഞ്ഞ വർഷം നൽകിയ ഹർജി ഷാജഹാൻപുർ കോടതി തള്ളി. മൂന്നാം വാജ്പേയി മന്ത്രിസഭയിൽ അഭ്യന്തരകാര്യ സഹമന്ത്രിയായിരുന്നു സ്വാമി ചിന്മയാനന്ദ്.

English Summary: Case Against Ex-BJP MP Chinmayanand Over Missing Woman Who Posted Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com