ADVERTISEMENT

ന്യൂഡൽഹി∙ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം മുതൽ രാജ്യത്ത് ആറിനം സിഗിംൾ യൂസ് പ്ലാസ്റ്റിക്കുകൾക്ക് നിരോധനം വരുമെന്ന് റിപ്പോർട്ട്. സിംഗിൾ യൂസ് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച സഞ്ചി, കപ്പ്, പാത്രം, ചെറിയ കുപ്പി, സ്ട്രോ, ചില പ്രത്യേകതരം സാഷെകൾ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ നിരോധനം വരിക. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുകയോ റീസൈക്ലിങ്ങിനു വിധേയമാക്കുകയോ ചെയ്യുന്നവയാണ് സിംഗിള്‍ യൂസ് അഥവാ ഡിസ്പോസബിൾ പ്ലാസ്റ്റിക്കുകൾ എന്നു പറയുന്നത്.

പ്ലാസ്റ്റിക് ബാഗ്, സ്ട്രോ, ചായയും കാപ്പിയുമെല്ലാം ഇളക്കാൻ ഉപയോഗിക്കുന്ന സ്റ്റിറർ, വെള്ളം–സോഡ കുപ്പികൾ, ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്തിരിക്കുന്ന കവറുകൾ തുടങ്ങിയവയെല്ലാം സിംഗിൾ യൂസിൽ ഉൾപ്പെടും. ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൽ പാതിയും സിംഗിൾ യൂസ് ആണ്. ഇതിൽ 10–13% പ്ലാസ്റ്റിക് മാത്രമേ പുനരുപയോഗിക്കപ്പെടുന്നുള്ളൂ. സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകളുടെ ഘടനാപരമായ പ്രത്യേകത കാരണം അവ റീസൈക്കിൾ ചെയ്യാനും ബുദ്ധിമുട്ടാണ്. ഇവ സ്ഥലം നികത്താനും മറ്റുമാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. വലിച്ചെറിയുന്നവ ഒടുവിൽ ജലാശയങ്ങളിലും കടലിലും അടിയുകയും ചെയ്യും.

വർഷങ്ങളോളം മണ്ണിലും വെള്ളത്തിലും കിടക്കുന്ന ഇവ മാരക രാസവസ്തുക്കളായി വിഘടിക്കും. പ്ലാസ്റ്റിക്കിന് പ്രത്യേക ആകൃതി നൽകാനും കരുത്ത് കൂട്ടാനും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് വിഘടിക്കുക. ഇവ ഭക്ഷ്യവസ്തുക്കളിലൂടെയും വെള്ളത്തിലൂടെയും മനുഷ്യശരീരത്തിലേക്കു കടക്കുകയും ചെയ്യും.

ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. ഈ പേരുദോഷം മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള നീക്കം. 2022ഓടെ സിംഗിൾ യൂസ് പ്ലാസ്റ്റിക്കിനെ പൂർണമായും ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഇതിന്റെ ആദ്യപടിയായാണ് ഏറെ പ്രചാരത്തിലുള്ള ആറ് സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു ഗാന്ധിജയന്തി ദിനം മുതൽ നിരോധനമേർപ്പെടുത്തുന്നത്.

ഇത്തരം പ്ലാസ്റ്റിക്കുകൾ നിർമിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും നിരോധനം ബാധകമാകുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സിഗിംൾ യൂസ് പ്ലാസ്റ്റിക്കിൽ നിന്ന് മുക്തമാക്കുന്നതിൽ ജനങ്ങളും സർക്കാർ ഏജൻസികളും ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2ന് ആദ്യ കാൽവയ്പ് നടത്തണമെന്ന് നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞിരുന്നു.

ആറിനം പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തുന്നതോടെ ഇവയുടെ ആകെയുള്ള 1.4 കോടി ടൺ വാർഷിക ഉപഭോഗത്തിന്റെ 5 മുതൽ 10 ശതമാനം വരെ കുറയുമെന്നാണു പ്രതീക്ഷ. നിരോധനം മറികടന്ന് ഇവ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തും. എന്നാൽ ജനങ്ങൾക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാനായി ആദ്യത്തെ ആറു മാസം പിഴ ഉണ്ടാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: India set to outlaw six single use plastic products

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com