ADVERTISEMENT

മുംബൈ ∙ ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി.ചിദംബരം അറസ്റ്റിലായത് ‘നല്ല വാർത്ത’ എന്നു കേസിൽ മാപ്പു സാക്ഷിയായ ഇന്ദ്രാണി മുഖർജി. വ്യാഴാഴ്ച മുംബൈ കോടതിയിൽ ഹാജരാക്കിയതിനു ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇന്ദ്രാണിയുടെ പ്രതികരണം. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ഇപ്പോൾ മുംബൈയിലെ ബൈക്കുള ജയിലിൽ വിചാരണത്തടവിൽ കഴിയുകയാണ്.

അഴിമതി കേസിൽ കഴിഞ്ഞ 21നാണ് ചിദംബരം അറസ്റ്റിലായത്. ഈ മാസം 30 വരെ അദ്ദേഹം സിബിഐ കസ്റ്റഡിയിലാണ്. ഐഎൻഎക്സ് മീഡിയ കേസിൽ കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പി. ചിദംബരത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ തെളിവുണ്ടെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

2007–ൽ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ചേർന്നു സ്ഥാപിച്ചതാണ് ഐഎൻഎക്സ് മീഡിയ, ഐഎൻഎക്സ് ന്യൂസ് എന്നീ സ്ഥാപനങ്ങൾ. പിന്നീട് ഇവയുടെ പേര് 9 എക്സ് മീഡിയ എന്നാക്കി. ആ വർഷം തന്നെ മാർച്ച് 15ന് ഐഎൻഎക്സ് മീഡിയ ഹിന്ദിയിലും ചില പ്രാദേശിക ഭാഷകളിലും ചാനലുകൾ തുടങ്ങാനും അതിന് വിദേശനിക്ഷേപം സ്വീകരിക്കാനും തീരുമാനിച്ചു. മൊറീഷ്യസ് ആസ്ഥാനമായ ന്യൂ വെർനോൺ പ്രൈവറ്റ് ഇക്വിറ്റി ലിമിറ്റഡ്, ന്യൂ സിൽക്ക് റൂട്ട്, ഡൺ ഏൺ ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളിൽ നിന്ന് 4.62 കോടി രൂപ സ്വീകരിക്കാൻ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡിന്റെ (എഫ്ഐപിബി) അനുമതി തേടി.

ഒപ്പം ഐഎൻഎക്സ് ന്യൂസ് കമ്പനിക്ക് ‘ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റ്’ എന്ന നിലയ്ക്ക് നിക്ഷേപം സ്വീകരിക്കാനും അനുമതി തേടി. വിദേശത്തു നിന്ന് നേരിട്ടല്ലാത്ത നിക്ഷേപം ഇന്ത്യയിലെ ഒരു കമ്പനിക്ക് ലഭിക്കുന്നത് അവർ വേറൊരു കമ്പനിക്ക് കൈമാറുന്നതാണ് ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റ്. ഇത് ഓഹരിയായോ ആ കമ്പനി ഏറ്റെടുക്കുന്നതിലൂടെയോ ചെയ്യാം. മേയ് 31ന് എഫ്ഐപിബി ഇവർക്ക് 4.62 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകി. എന്നാൽ ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റിന് അനുമതി നൽകിയില്ല. തീരുമാനം മറികടന്ന് 305 കോടി രൂപ ഇവർ ഐഎൻഎക്സ് ന്യൂസിലേക്കും കൊണ്ടുവന്നു.

mukharji
പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി (ഫയൽ ചിത്രം)

2008 മേയ് 26 ന് 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതു സംബന്ധിച്ച് എഫ്ഐപിബി, ഐഎൻഎക്സ് മീഡിയയോട് വിശദീകരണം തേടി. കമ്പനി സിഇഒ ഇന്ദ്രാണി മുഖർജി അന്നത്തെ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തിയെ സമീപിച്ച് സഹായം അഭ്യർഥിച്ചു. കാർത്തിയുടെ ചെസ് മാനേജ്മെന്റ് സർവീസ് എന്ന സ്ഥാപനമാണ് ഇതിന് മുൻകയ്യെടുത്തത്. എഫ്‌ഐപിബിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഡൗൺ സ്ട്രീം നിക്ഷേപത്തിന് പുതിയ അപേക്ഷ നൽകാൻ കാർത്തി നിർദേശിച്ചു. 2010ൽ ആദ്യം ഇന്ദ്രാണിയും പിന്നാലെ പീറ്ററും ഈ സ്ഥാപനത്തിലെ ഉടമസ്ഥാവകാശം വിറ്റു.

പിന്നീട് ഐഎൻഎക്സ് മീഡിയ വിദേശ നിക്ഷേപം കൊണ്ടുവന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിൽ ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) സിബിഐ എന്നീ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ഈ വർഷമാദ്യം ഇന്ദ്രാണി, കേസിൽ മാപ്പുസാക്ഷിയായി. 4.62 കോടി രൂപയുടെ കൂടെ 305 കോടി രൂപ കൂടി അനുവാദമില്ലാതെ കൊണ്ടുവന്നത് ഒത്തുതീർക്കാൻ കാർത്തി 10 ലക്ഷം ഡോളർ ആവശ്യപ്പെട്ടു എന്നാണ് അവർ പറഞ്ഞത്. 2008 ൽ ധനമന്ത്രിയായിരുന്ന ചിദംബരത്തെ കണ്ടുവെന്നും കാർത്തിയെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടുവെന്നും ഇന്ദ്രാണി വെളിപ്പെടുത്തി.

English Summary: Indrani Mukerjea Says "Good News That P Chidambaram Has Been Arrested"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com