ADVERTISEMENT

പാലക്കാട്∙ തുടർച്ചയായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ സർക്കാർ രൂപീകരിക്കുന്ന സംസ്ഥാന സിവിൽ ഡിഫൻസ് യുണിറ്റുകളിൽ ( ജനകീയ ദുരന്ത പ്രതിരോധ സേന) 30 % വനിതകളായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു. സന്നദ്ധസേവകരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന സേനയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നത് ദുരന്തസാഹചര്യങ്ങളിൽ പ്രാദേശികതലത്തിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് സർക്കാരിന്.

നിലവിലെ ഔദ്യോഗിക സംവിധാനങ്ങൾ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ അപര്യാപ്തമെന്നാണ് സർക്കാർ വിലയിരുത്തൽ. ദുരന്തങ്ങൾ മറികടക്കാൻ ജനത്തെ സ്വയംപര്യാപ്തമാക്കുന്ന സുസജ്ജമായ സന്നദ്ധസേനയാണ് സിവിൽ ഡിഫൻസ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിലാണ് സംവിധാനമെങ്കിലും ദുരന്തനിവാരണ അതോറിറ്റിയുടെ പങ്കാളിത്തമുണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തെ 124 ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനുകളുടെ പരിധിയിൽ 50 പേർ വീതമുള്ള സിവിൽ ഡിഫൻസ് യൂണിറ്റുകളാണ് രൂപീകരിക്കുന്നത്. 20 % ഡോക്ടർമാർ, എൻജിനീയർമാർ, പാരമെഡിക്കൽ വിഭാഗത്തിലുള്ളവരാണ്. 18 വയസ് പൂർത്തിയായ, കുറഞ്ഞത് നാലാം ക്ലാസ് യേ‍ാഗ്യതയുള്ളവർക്ക് അംഗമാകാം. തീര– ആദിവാസി മേഖലയിൽ നിന്നുള്ളവർക്ക് നിബന്ധനകളിൽ ഇളവു നൽകും. മുൻസൈനിക ഉദ്യോഗസ്ഥർ, അഗ്നിശമന പരിശീലനം ലഭിച്ചവർക്കും മുൻഗണനയുണ്ട്. ക്രിമിനൽ കേസുളളവരെ ഉൾപ്പെടുത്തില്ല.

ഫയർഫോഴ്‌സ് അക്കാദമി, സിവിൽ ഡിഫൻസ് അക്കാദമി എന്നിവിടങ്ങളിൽ സൗജന്യതാമസ സൗകര്യം, ഭക്ഷണം എന്നിവയോടെയാണ് നിരന്തരപരിശീലനം. പ്രവർത്തന ഫണ്ട് ദുരന്തനിവാരണ അതോറിറ്റി ലഭ്യമാക്കും. വോളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും കൂടാതെ മെറ്റാലിക് ബാഡ്ജും റിഫ്ളക്റ്റീവ് ജാക്കറ്റും സർക്കാർ നൽകും.

തൽസമയ ജാഗ്രാതാ നിർദ്ദേശത്തിന് ആധുനിക സംവിധാനവും പ്രവർത്തന ഏകോപനത്തിന് നോഡൽ ഓഫിസർമാരും ഉണ്ടാകുമെന്ന് അഗ്നിരക്ഷ സേനാ ഡയറക്ടർ ജനറൽ ഡിജിപി എ.ഹേമചന്ദ്രൻ പറഞ്ഞു. പ്രവർത്തകരെ മൊബൈൽ ആപ്പുവഴി ബന്ധിപ്പിക്കും. അതിസാഹസിക പ്രവർത്തനം നടത്തുന്നവർക്ക് മുഖ്യമന്ത്രിയുടെ മെഡൽ നൽകും. അഗ്നിരക്ഷാസേന മുൻകൈഎടുത്ത് നേരത്തെ തീപിടുത്തവും വെള്ളപ്പൊക്കവും നേരിടാൻ പ്രാദേശികതലത്തിൽ സാമൂഹിക സുരക്ഷ‍ാ സന്നദ്ധസേനക്ക് രൂപം നൽകിയിരുന്നു.

അംഗങ്ങളുടെ പ്രധാന ചുമതലകൾ

∙പ്ര‍ാദേശികമായി ലഭിക്കുന്ന അപകടസൂചനകൾ ജനങ്ങൾക്കും അധികൃതർക്കും നൽകുക.
∙പ്രശ്നത്തിന്റെ വ്യാപ്തിയനുസരിച്ച് രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരെ അറിയിക്കുക. നില പെട്ടന്ന് ∙വഷളാകാതിരിക്കാനുളള പ്രാഥമിക നടപടികൾ കൈക്കൊള്ളുക.
∙അംഗങ്ങൾ വർഷംതോറും അവരുടെ പ്രദേശത്ത് തിരഞ്ഞെടുക്കപ്പെട്ട 50 പേർക്കു ദുരന്തം നേരിടാൻപരിശീലനം നൽകണം.
∙അംഗങ്ങൾക്ക് സംസ്ഥാനത്തെ എവിടെയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാം.

നിയമം

യുദ്ധകാല, തീവ്രവാദി അക്രമ പരിസ്ഥിതികൾ നേരിടാനും ആ സമയത്തെ പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമായി 1968 ലാണ് സിവിൽ ഡിഫൻസ് നിയമം നിലവിൽ വന്നത്. ഔദ്യോഗിക ഏജൻസികളെ സഹായിക്കാൻ പൗരന്മാരെ സജ്ജമാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. 2009-ലുണ്ടായ ഭേദഗതിയിൽ പ്രകൃതിദുരന്തപ്രതിരോധ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടി നിയമത്തിൽ ഉൾപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com