കഞ്ചാവ് തട്ടിയെടുത്തു വിൽക്കുന്ന സംഘത്തെ കുടുക്കി ‘ഓപറേഷൻ വിശുദ്ധി’
Mail This Article
കൊച്ചി ∙ തമിഴ്നാട് അതിർത്തിയിൽ കടത്തുകാരിൽനിന്നു കഞ്ചാവ് തട്ടിയെടുത്തു വിൽക്കുന്ന ‘ഹൈവേ സ്റ്റഫ് തഗ്സ്' സംഘത്തെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. നാലു കിലോ കഞ്ചാവും കാറും പിടിച്ചെടുത്തു. മലപ്പുറം തിരൂർ സ്വദേശികളായ റാഫിദ് (27), അനൂപ് (27), യാസിർ (31), മലപ്പുറം കൂട്ടായി സ്വദേശി അൻവർ (37) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന്, കളമശ്ശേരി കണ്ടെയ്നർ റോഡിൽ വാഹന പരിശോധനയ്ക്കു കാത്തുനിന്ന എക്സൈസ് സംഘത്തെ വെട്ടിച്ച് പ്രതികൾ കാറുമായി കടന്നു കളയാൻ ശ്രമിച്ചു. പിന്തുടർന്ന് വാഹനം തടഞ്ഞ എക്സൈസ് സംഘത്തെ ആക്രമിച്ചു. മൽപ്പിടിത്തത്തിലൂടെ ഇവരെ കീഴടക്കി.
തമിഴ്നാട് അതിർത്തിയിൽ കുഴൽപണം, ലഹരിമരുന്ന് എന്നിവ തട്ടിയെടുക്കുന്ന സംഘങ്ങളുണ്ട്. തമിഴ്നാട്ടിൽ കഞ്ചാവ് വിൽക്കുന്ന സംഘം തന്നെ, മലയാളികളായ ഇടപാടുകാരെ സംബസിച്ചുള്ള വിവരം ഈ സംഘങ്ങൾക്കു ചോർത്തി നൽകി ലാഭവിഹിതം കൈപ്പറ്റുന്നുമുണ്ട്. ആക്രമിക്കപ്പെട്ടാലും ഇരകൾ പരാതിപ്പെടില്ല. അക്രമത്തിനിരയായവർ നൽകിയ വാഹന നമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്കെത്തിയതെന്നും എക്സൈസ് പറഞ്ഞു.
‘ഓപറേഷൻ വിശുദ്ധി’യുടെ ഭാഗമായി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത്ത്, അസി.കമ്മിഷണർ സജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്െപഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫിസർമാരായ രാം പ്രസാദ്, ജോർജ് ജോസഫ്, പി.എൽ.ജോർജ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം.അരുൺകുമാർ, സിദ്ധാർത്ഥൻ, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടിച്ചത്.