കശ്മീരിൽ ഭീകരാക്രമണം; 2 വയസ്സുകാരി ഉൾപ്പെടെ നാല് പേർക്ക് പരുക്ക്
Mail This Article
ന്യൂഡൽഹി/ശ്രീനഗർ ∙ പ്രത്യേക പദവി നീക്കീയതിനു ശേഷമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ ജമ്മു കശ്മീരിൽ ഭീകരാക്രമണം. ആക്രമണത്തിൽ ബാരാമുള്ള ജില്ലയിലെ സോപോറിൽ പഴവിൽപന നടത്തുന്ന ഹമീദുല്ല റാത്തറിനും കുടുബത്തിലെ മൂന്നു പേർക്കും പരുക്കേറ്റു. ഹമീദുല്ലയുള്ള രണ്ടു വയസ്സുള്ള കുട്ടിയും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.
വടക്കൻ കശ്മീരിലെ ഡാംഗർപുരയിലുള്ള ഹാമിദുല്ലയുടെ വീട്ടിലേക്ക് ഭീകരർ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നുവെന്നും പരുക്കേറ്റ ഇവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചതായും ശ്രീനഗർ പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെതിരെയുള്ള പ്രതിഷേധസൂചകമായി പഴക്കട തുറന്നുപ്രവർത്തിക്കരുതെന്ന് ഹമീദുല്ലയ്ക്കു ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു ലംഘിച്ചതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
2 വയസുകാരിയെ വിദഗ്ധചികിത്സയ്ക്കായി ഡൽഹിയിലേക്കു മാറ്റാൻ എയർ ആംബുലൻസ് ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ശ്രീനഗർ ജില്ലാ കലക്ടർ ഷാഹിദ് ചൗധരി വ്യക്തമാക്കി. അതേസമയം താഴ്‌വരയിലെ സമാധാന അന്തരീഷം തകർക്കുന്നതിനു കഴിഞ്ഞ ഒരു മാസത്തിലേറയായി ഭീകരർ നുഴഞ്ഞു കയറുന്നതിനു പാക്കിസ്ഥാൻ സഹായം നൽകുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പേർട്ടുണ്ട്.
സാധാരണ ആളുകളെ കൊന്നു ജനങ്ങൾക്കിടയിൽ ഭയം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യമെന്നു റിപ്പോർട്ടിൽ പറയുന്നു. കശ്മീരിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച, ലഷ്‌കറെ തയിബ ബന്ധമുള്ള 2 പാക്കിസ്ഥാൻ പൗരൻമാർ കഴിഞ്ഞ മാസം 21നു പിടിയിലായിരുന്നു. റാവൽപിണ്ടി സ്വദേശികളായ മുഹമ്മദ് ഖലീലും മുഹമ്മദ് നസീമും ഗുൽമാർഗ് സെക്ടറിലാണു പിടിയിലായത്. ഭീകരപ്രവർത്തനമായിരുന്നു ലക്ഷ്യമെന്ന് ഇരുവരും മൊഴി നൽകുന്നതിന്റെ വിഡിയോയും സൈന്യം പുറത്തുവിട്ടിരുന്നു.
370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ കശ്മീർ താഴ്‌വരയിൽ അക്രമാസക്തമായ ജനരോഷം വിഘടനവാദികൾ പ്രതീക്ഷിച്ചിരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരവധി ആളുകൾ കൊല്ലപ്പെടുമെന്നും അവർ വിശ്വസിച്ചു. എന്നാൽ അങ്ങിങ്ങ് ചില അക്രമങ്ങൾ ഒഴിച്ചു നിർത്തിയാൽ കശ്മീർ പൂർണമായും ശാന്തമാണെന്ന് ഇന്റലിജൻസ് ബ്യൂറോയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
English Summary: 2-Year-Old Among 4 Injured In Terror Attack In J&K