ADVERTISEMENT

ഡബ്ലിൻ ∙ രാജ്യാന്തര ശ്രദ്ധ നേടിയ കൊലപാതകമായിരുന്നു റനച്ച് മുറെ എന്ന പതിനേഴുകാരിയുടേത്. െകാല നടന്ന് 20 വർഷം കഴിഞ്ഞിട്ടും ഒരാളെപ്പോലും പ്രതിസ്ഥാനത്തു ചൂണ്ടിക്കാണിക്കാനാവാതെ ഐറിഷ് പൊലീസ് സേന രാജ്യാന്തര സമൂഹത്തിനു മുന്നിൽ നാണം കെട്ടു. റനച്ച് മുറെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 3400 പേരെയാണു പൊലീസ് ചോദ്യം ചെയ്തത്. ഇരുന്നൂറോളം പേരെ പ്രതിസ്ഥാനത്തു നിർത്തി ആരംഭിച്ച കേസിൽ 3400 പേരെ ചോദ്യം ചെയ്തുവെന്നത് ലോകചരിത്രത്തിൽ തന്നെ പ്രത്യേകതയുള്ളതായി മാറി.

അയ്യായിരത്തോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലികളാണു പൊലീസ് തയാറാക്കിയത്. സംശയത്തിന്റെ പേരിൽ 14 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ പൊലീസ് പ്രതിപ്പട്ടികയിൽ ചേർത്ത പലരും നിരപരാധികളാണെന്നു കാലം തെളിയിച്ചു. കൊലയാളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് പൊലീസും റനച്ച് മുറെയുടെ കുടുംബവും പലപ്പോഴായി പാരിതോഷികങ്ങൾ പ്രഖ്യാപിച്ചെങ്കിലും 2019 സെപ്റ്റംബർ നാലിന് 20 വർഷം തികഞ്ഞ കേസിൽ െകാലയാളി ഇന്നും മറവിലാണ്.

ഇനിയെങ്കിലും സമാധാനത്തിൽ വിട്ടയ്ക്കൂ

സെപ്റ്റംബർ 4, 2019: റനച്ച് മുറെയുടെ മരണത്തിന്റെ ഇരുപതാം വാർഷികത്തിൽ പിതാവ് ജിം മുറെയുടെ ഹൃദയ വിലാപമാണ് കേസിൽ വീണ്ടും രാജ്യാന്തര ശ്രദ്ധ പതിയാൻ കാരണം. ‘സുന്ദരിയും നിഷ്കളങ്കയുമായ പെൺകുട്ടിയായിരുന്നു റനച്ച് മുറേ. ഓടിക്കളിച്ച വഴികളിൽ ആരും സഹായിക്കാനില്ലാതെ, ആരും അറിയാതെ, ചോര വാർന്നു മരിക്കുകയായിരുന്നു എന്റെ പൊന്നോമന’– ഹൃദയ നൊമ്പരത്തോടെ ജിം മുറെ പറഞ്ഞു.

20 വർഷം പിന്നിട്ടിട്ടും റനച്ചിന്റെ ഘാതകൻ ഇരുട്ടിൽ മറഞ്ഞിരിക്കുകയാണ്. കുറ്റാന്വേഷകർ പഴുതടച്ച് കാര്യക്ഷമമായി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. എന്റെ മകളുടെ മരണത്തെയും ഓർമകളെയും പരിഹസിക്കുകയാണ് അയാൾ. ഇനിയെങ്കിലും ഞങ്ങളോടു നീതി കാണിക്കൂ. മറനീക്കി നിങ്ങൾ പുറത്തു വരൂ. നിങ്ങൾ ചെയ്ത കാര്യം ലോകത്തോടു സമ്മതിക്കൂ. ഞങ്ങളെയെങ്കിലും സമാധാനത്തിൽ വിട്ടയയ്ക്കൂ’– ജിം മുറെ പ്രസ്താവനയിൽ പറഞ്ഞു.

Raonaid Murray

റനച്ച് അലമുറയിട്ടു കരഞ്ഞുവെന്ന് നാട്ടുകാർ

സെപ്റ്റംബർ 3, 1999: രാത്രി 11.20. സ്ഥലം ഡബ്ലിനിൽ ഗ്ലെനഗേറിയിലുള്ള സിൽചെസ്റ്റര്‍ ക്രസന്റ്. പാർട്ട് ടൈം ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ, വീട്ടിൽനിന്ന് 15 മിനിറ്റ് മാത്രം നടന്നാൽ എത്താവുന്ന പബ്ബിൽ എത്തിയതായിരുന്നു റനച്ച് മുറെ. കൂട്ടുകാരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണു കൊല്ലപ്പെട്ടത്. രാത്രി 11.20 നാണ് പബ്ബിൽനിന്ന് റനച്ച് ഇറങ്ങിയതെന്നതിന് ഇവിടെനിന്നു െപാലീസ് ശേഖരിച്ച ദൃശ്യങ്ങൾ തെളിവ്. രാത്രി 11.30 ന് റനച്ചിനു കുത്തേറ്റു. കൊലയാളി അവളെ വഴിയിൽ തടഞ്ഞു നിർത്തി കറിക്കത്തികൊണ്ടു കുത്തുകയായിരുന്നു.

ചെറുതും വലുതുമായ 30 മുറിവുകൾ ശരീരത്തിലുണ്ടായി. അസാധാരണവും ആഴത്തിലുള്ളതുമായ നാലു മുറിവുകളാണ് മരണം വേഗത്തിലാക്കിയത്. വസ്ത്രങ്ങൾ ആക്രമണത്തിൽ മുറിഞ്ഞു തൂങ്ങിയത് ലൈംഗിക ആക്രമണത്തിനിടയിലുള്ള െകാലപാതകം എന്ന സാധ്യതയിലേക്കു വിരൽ ചൂണ്ടിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് അങ്ങനെയൊരു സൂചന നൽകിയില്ല. ഒരു മണിക്കൂർ കഴിഞ്ഞ് സെപ്റ്റംബർ നാലിനു പുലർച്ചെ 12.33 നു വീടിനു 500 വാര അകലെ സഹോദരി റനച്ചിന്റെ മൃതദേഹം കണ്ടെടുക്കുമ്പോൾ കയ്യിലുണ്ടായിരുന്ന ഹാൻഡ് ബാഗ് മുറുകെ പിടിച്ച നിലയിലായിരുന്നു. മോഷണശ്രമം എന്ന സാധ്യതയിലുള്ള അന്വേഷണവും ഏറെ നീണ്ടു പോയില്ല.

റനച്ചിന്റെ നിലവിളി കേട്ട പലരും ആ പ്രദേശത്തുണ്ടായിരുന്നു. എന്നാൽ െകാലയാളിയിലേക്കു വെളിച്ചം വീശുന്ന ഒന്നും കിട്ടിയില്ല. വസ്തുതകൾ ബോധപൂർവം ചിലർ മറച്ചു പിടിച്ചുവെന്ന് ആരോപിച്ചു മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആരെയോ സംരക്ഷിക്കാൻ പ്രദേശവാസികൾ ശ്രമിക്കുന്നതായി െപാലീസ് സംശയിച്ചു.

ഐറിഷ് ചരിത്രത്തിൽ തന്നെ ഇത്രയും വലിയൊരു തിരച്ചിൽ ആദ്യമായാണ്. 3400 പേരെ ചോദ്യം ചെയ്യുക എന്ന അസാധാരണ നടപടി പൂർത്തിയാക്കിയിട്ടും ആൾപാർപ്പുള്ള സ്ഥലത്തു നടന്ന കൊലപാതകത്തിന്റെ അന്വേഷണം വഴിമുട്ടി അവസാനിപ്പിക്കേണ്ടി വരുന്നത് നീതിനിഷേധമാകുമെന്നു െപാലീസിനു തന്നെ ബോധ്യമുണ്ട്.

‘മുഖ്യപ്രതി’യുടെ മൃതദേഹം കനാലിൽ

കേസിന്റെ പല ഘട്ടത്തിലും പ്രതിസ്ഥാനത്തു പല പേരുകൾ ഉയർന്നു വന്നു. അതിൽ പ്രധാനിയാണ് സൊമാലിയൻ വേരുകളുള്ള ഫറ നൂർ. 2005 ൽ ഫറ നൂർ കൊല്ലപ്പെട്ടതോടെ കേസ് അന്വേഷണത്തെ കുറിച്ച് രാജ്യാന്തര സമൂഹം പല സംശയങ്ങളും ഉയർത്തി. സിസേഴ്സ് സഹോദരിമാർ എന്ന പേരിൽ അയർലൻഡ് മാധ്യമങ്ങൾ വിശേഷിപ്പിച്ച ഡബ്ലിൻ സ്വദേശികളായ ലിൻഡ, ഷാർലെറ്റ് എന്നിവരായിരുന്നു ഫറ നൂറിനെ കൊന്ന് ഡബ്ലിനിലെ റോയൽ കനാലിൽ എറിഞ്ഞത്. അമ്മയുടെ കാമുകനായിരുന്ന ഫറയെ വഴക്കിനെ തുടർന്ന് കറിക്കത്തികൊണ്ടു കുത്തിയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും െകാല്ലുകയായിരുന്നു.

ലിംഗവും ശിരസ്സും വെട്ടിമാറ്റി ബാക്കി ഭാഗങ്ങളാണ് കനാലിൽ ഒഴുക്കിയത്. സോക്സ് മാത്രം ധരിച്ച ഒരു കാൽ കനാലിലൂടെ ഒഴുകി വരുന്ന ചിത്രം പിറ്റേദിവസം ഇറങ്ങിയ ദിനപത്രങ്ങളുടെ ഒന്നാം പേജിൽ ഇടം പിടിച്ചിരുന്നു. കേസിൽ പിടിയിലായ സഹോദരിമാർ, റനച്ച് മുറെയെ കൊന്നത് ഫറയാണെന്നു തങ്ങളോടു പറഞ്ഞതായി അവകാശവാദം ഉന്നയിച്ചതോടെ പൊലീസിനു സമ്മർദമേറി. സിസേഴ്സ് സിസ്റ്റേഴ്സ് എന്ന പ്രസിദ്ധമായ പുസ്തകത്തിലും ഇവരുടെ ഈ വാദം ഉൾകൊള്ളിച്ചിരുന്നു. എന്നാൽ നിരന്തര അന്വേഷണങ്ങൾക്കൊടുവിൽ ഫറ നൂറിനു കേസുമായി ബന്ധമില്ലെന്നു തെളിഞ്ഞു.

Funeral of Raonaid Murray
റനച്ച് മുറേയുടെ ശവസംസ്കാരം

കൊലയാളി ഒരു സ്ത്രീയോ?

അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ക്രിസ്റ്റി മൻഗാൻ കേസിന്റെ വിശദാംശങ്ങൾ തേടി ഒരു ഡിറ്റക്ടീവിനെ യുഎസിലേക്ക് അയച്ചിരുന്നു. റനച്ചുമായി ഏറെ പരിചയമുള്ള സ്ത്രീയാണു കൊലയ്ക്കു പിന്നിലെന്നായിരുന്നു വിദഗ്ധർ ക്രിസ്റ്റിയെ ഉപദേശിച്ചത്. റനച്ചിന്റെ പ്രായമുള്ള ഒരാളാകും കൊലയാളിയെന്നാണു പൊലീസ് കണക്കുകൂട്ടുന്നത്. 2012 ഓഗസ്റ്റിൽ ഡബ്ലിനിൽ െകാല ചെയ്യപ്പെട്ട ചൈൽഡ് വർക്കർ എലൻ ഒ ഹാരയുടെ െകാലയുമായി റനച്ചിന്റെ കൊലയ്ക്ക് ഏറെ സാമ്യം ഉളളതിനാൽ എലന്റെ െകാലയാളി ഗ്രഹാം ഡയറെ സംശയിച്ചുവെങ്കിലും അന്വേഷണം വഴിമുട്ടി. കൊലയാളിയുമായി ഇരയ്ക്ക് ഏറെ നാളത്തെ പരിചയം ഉണ്ടെന്നും കുത്തുന്നതിനു മുൻപ് കൊലയാളി കുറച്ചു സമയം റനച്ചുമായി സംസാരിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.

അന്വേഷിക്കുംതോറും കുരുക്കു മുറുകുകയും അസാധാരണമായി പേടിപ്പെടുത്തുകയും ചെയ്യുന്ന കേസ് എന്നാണ് റനച്ച് മുറെയുടെ കൊലപാതകത്തെ അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. ‘പൊതുവീഥിയിൽ പതിനേഴു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടി െകാല്ലപ്പെടുക, ആർക്കും പിടികൊടുക്കാതെ കൊലയാളി ഇരുപതോളം വർഷം മറഞ്ഞിരിക്കുക. അസാധാരണങ്ങളിൽ അസാധാരണമാണിത്’– മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അലൻ ബെയ്‌ലി പറയുന്നു.

റനച്ച് മുറെ െകാല്ലപ്പെട്ടതിന്റെ 20ാം വർഷത്തിലും പ്രതിസ്ഥാനത്തു പല പേരുകളും ഉയരുന്നുണ്ട്. സാക്ഷിപ്പട്ടികയിൽ പല പേരുകളും പുതുതായി ചേരുന്നു. ‘ഒരു തെളിവും ബാക്കി വയ്ക്കാതെ, ഒരു സൂചന പോലും നൽകാതെ ഇരുപതു വർഷം ആർക്കാണ് ഇങ്ങനെ മറഞ്ഞിരിക്കാൻ സാധിക്കുക. അങ്ങനെ ഈ ഭാരവും പേറി ഒരാൾ ജീവിക്കുന്നുണ്ടെങ്കിൽ അതു തന്നെയാകും അയാൾക്കുള്ള ഏറ്റവും വലിയ ശിക്ഷ’ – അലൻ ബെയ്‌ലി പറയുന്നു.

English Summary: Devastated family of murdered 17-year-old Raonaid Murray calls on killer to ‘come out from the shadows’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com