കൃത്രിമരേഖ ചമച്ച് രാജ്യം വിടാൻ ശ്രമം: ബൈജു ഗോപാലന് തടവുശിക്ഷ
Mail This Article
അൽഐൻ (യുഎഇ) ∙ കൃത്രിമരേഖ ചമച്ച് രാജ്യംവിടാൻ ശ്രമിച്ച കേസിൽ വ്യവസായി ഗോകുലം ഗോപാലന്‍റെ മകൻ ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ബൈജു ഗോപാലനെതിരെ ചെക്കു കേസ് നിലനിൽക്കുന്നതിനാൽ ഒരുമാസത്തെ തടവ് പൂർത്തിയായാലും രാജ്യംവിടാൻ സാധിച്ചേക്കില്ല.
ദുബായിൽ ഹെൽത്ത് കെയർ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടു ചെന്നൈ സ്വദേശിനി രമണി നൽകിയ കരാർ ലംഘന കേസിലാണ് ബൈജുവിന് യാത്രാവിലക്കുള്ളത്. 2 കോടി ദിർഹത്തിന്‍റെ ചെക്ക് മടങ്ങിയെന്ന് കാണിച്ചാണ് രമണി പരാതി നൽകിയത്. എന്നാൽ ഈ കേസിൽനിന്നു രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യുഎഇയിൽ നിന്നു റോഡ് മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് ചെക്പോസ്റ്റിൽ പിടിയിലായത്
ചെന്നൈ ടി നഗറിലെ ഹോട്ടൽ ഇടപാടിൽ കബളിപ്പിക്കപ്പെട്ടതിനെതിരെ ഗോകുലം ഗോപാലൻ നൽകിയ കേസിന് പകരം വീട്ടാൻ ദുബായിൽ എതിർപക്ഷവും കേസ് നൽകിയെന്നാണ് ബൈജുവിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. ചെന്നൈയിൽ 25 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ഗോകുലം ഗോപാലന്റെ പരാതി. ദുബായിൽ 20 കോടി രൂപയ്ക്കാണ് എതിർവിഭാഗത്തിന്റെ കേസ്. ഒത്തുതീർപ്പിലൂടെ കേസ് രമണി പിൻവലിക്കുകയോ അല്ലെങ്കിൽ കോടതി വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുകയോ ചെയ്താൽ മാത്രമേ ബൈജുവിന് ഇനി രാജ്യംവിടാൻ സാധിക്കൂ.