റോഡിലെ നിയമലംഘനത്തിന് ഇൻഷുറൻസിലും പിഴ; പഠിക്കാൻ കർമ്മ സമിതി
Mail This Article
ന്യൂഡൽഹി∙ മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി ഉയർന്ന പിഴ ഈടാക്കാൻ തുടങ്ങിയതിനു പിന്നാലെ വാഹന ഇൻഷുറൻസിലും മാറ്റം വരുന്നു. റോഡില്‍ വാഹനഉടമകള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെടുത്താനുള്ള ആലോചനകളാണു നടത്തുന്നത്. ഇതു നടപ്പിലായാല്‍ എത്ര നിയമലംഘനങ്ങൾ നടത്തിയെന്നതും അപകടമുണ്ടാക്കിയെന്നതും ആശ്രയിച്ചായിരിക്കും ഇൻഷുറൻസ് തുക നിശ്ചയിക്കുക. ഈ മാസം ആറിന് ഐആര്‍ഡിഎഐ പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡല്‍ഹിയില്‍ ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കണം.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) ഒൻപതംഗ കർമസമിതിയെ പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്ന് പഠിക്കുന്നതിന് നിയോഗിച്ചു. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ആഭ്യന്തര സെക്രട്ടറിയുടെ കീഴിലാണ് സമിതി പ്രവർത്തിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. 70% അപകടങ്ങളും സംഭവിക്കുന്നത് ഡ്രൈവറുടെ പെരുമാറ്റരീതിയുടെ ഫലമായാണെന്നാണ് പഠനം.
ട്രാഫിക് നിയമ ലംഘനങ്ങൾ വിലയിരുത്തുന്നതിനു സംസ്ഥാനങ്ങൾ നടപ്പാക്കുന്ന മാനദണ്ഡങ്ങൾ പുനർനിർണയിക്കും. ഓരോ വാഹനവും നടത്തിയ നിയമ ലംഘനങ്ങളുടെ വിവരം ശേഖരിക്കുകയും ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യയ്ക്ക് (ഐഐബിഐ) കൈമാറുകയും ചെയ്യും. വാഹനങ്ങളുടെ എൻജിൻ ശേഷിയ്ക്ക് ആനുപാതികമായാണ് നിലവിൽ ഇൻഷുറൻസ് തുക നിർണയിക്കുന്നത്.