ADVERTISEMENT

അഹമ്മദാബാദ് ∙ സ്റ്റാർട്ടപ്പുകാരെ ഇതിലേ ഇതിലേ എന്നു രാജ്യത്തെ പശുക്കൾ നീട്ടി വിളിക്കുകയാണ്. കോടിക്കണക്കിനു രൂപ മുതൽമടക്കാൻ കേന്ദ്രസർക്കാർ തയാറാണ് എന്നതാണു കാരണം. പശുക്കളുടെയും ക്ഷീര കര്‍ഷകരുടെയും സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പുകളിലൂടെ യുവാക്കൾക്കു മികച്ച സംരംഭകരാകാം. ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് 60% വരെ ഫണ്ട് നൽകുമെന്നാണു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം.

‘പശു കേന്ദ്രീകൃത സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ യുവാക്കളെ പ്രേരിപ്പിക്കുകയും സഹായിക്കുകയുമാണു ലക്ഷ്യം. പാൽ, വെണ്ണ, നെയ്യ് എന്നീ ഭക്ഷ്യോൽപന്നങ്ങൾ‌ മാത്രമല്ല, ഗോമൂത്രം, ചാണകം തുടങ്ങിയവയും മൂല്യവർധിത ഉൽപന്നങ്ങളാക്കി പണം സമ്പാദിക്കാം. ഔഷധ, കൃഷി മേഖലകളിൽ ഇവ ഉപയോഗപ്പെടുത്താം. സ്റ്റാർട്ടപ്പുകളുടെ ആദ്യ മുതൽമുടക്കിന്റെ 60 ശതമാനം തുക വരെ കേന്ദ്ര സർക്കാർ നൽകും’– രാഷ്ട്രീയ കാമധേനു ആയോഗ് (കൗ ബോർഡ്) ചെയർമാൻ വല്ലഭ് കതിരിയ പറഞ്ഞു.

പശുവിനെ മുൻനിർത്തിയുള്ള ബിസിനസ് മാതൃകകൾ വികസിപ്പിക്കണം. ഗോമൂത്രവും ചാണകവും വാണിജ്യവത്കരിക്കാനായാൽ, പാലുത്പാദനം കുറയുന്നതോടെ പശുവിനെ ഉപേക്ഷിക്കേണ്ട അവസ്ഥ കർഷകർക്ക് ഒഴിവാക്കാം. പശു ഉത്പന്നങ്ങളുടെ ഔഷധമൂല്യ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കും. ഗോശാലകൾ നടത്തുന്നവർക്കു നൈപുണ്യ വികസന പരിശീലനങ്ങൾ നൽകുമെന്നും വല്ലഭ് വിശദീകരിച്ചു. ഗാന്ധിനഗറിലെ ഒൻട്രപ്രനർഷിപ്പ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർഥികളുമായും അക്കാദമി അംഗങ്ങളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഫെബ്രുവരിയിലാണു രാഷ്ട്രീയ കാമധേനു ആയോഗിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പശു വളർത്തൽ, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം, മൂല്യവർധന എന്നീ മേഖലകളിൽ നേട്ടമുണ്ടാക്കുകയാണു ലക്ഷ്യം. വനിതകൾ ഉൾപ്പെടെയുള്ളവർക്കു ക്ഷീര മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ പദ്ധതിയിലൂടെ കഴിയുമെന്നു സർക്കാർ കണക്കുകൂട്ടുന്നു.

English Summary: 60% funding for cow dung, urine startups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com