ആർഎസ്എസ് പ്രചാരക് മാതൃകയിൽ ‘പ്രേരക്’; ഉടച്ചുവാർക്കലിന് കോണ്‍ഗ്രസ്
Mail This Article
ന്യൂഡൽഹി ∙ സംഘടനാ സംവിധാനം ആർഎസ്എസ് മാതൃകയിൽ ഉടച്ചുവാർക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുന്നു. ആര്‍എസ്എസിന്റെ പ്രചാരക്മാരെപ്പോലെ, പ്രേരക്മാരെ നിയമിച്ചു പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കാനാണു കോൺഗ്രസ് ശ്രമം. അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷനു മൂന്ന് പ്രേരക്മാരുണ്ടാകും. സെപ്റ്റംബർ അവസാനത്തിനകം പ്രേരക്മാരെ നിർദേശിക്കാൻ പിസിസികൾക്കു നിർദേശം നല്‍കി.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്ര മാർഗദർശിയായ ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവർത്തകരാണു പ്രചാരക്‌മാർ. ആര്‍എസ്എസ് ശാഖകൾ സംഘടിപ്പിക്കുക, സംഘടനയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സന്നദ്ധ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണു പ്രധാന ജോലി. ഇതിനു സമാനമായാണ് കോൺഗ്രസ് പ്രേരക്‌മാരും പ്രവർത്തിക്കുക. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കുക എന്ന തത്വം പ്രചാരക്‌മാരെപ്പോലെ പ്രേരക്മാർക്കു ബാധകമാകില്ലെന്ന പ്രത്യേകതയുമുണ്ട്.
ഈ മാസം മൂന്നിനു ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിൽ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയാണ് ആശയം മുന്നോട്ടുവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണു മാറിച്ചിന്തിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. അഞ്ചു മുതല്‍ ഏഴു ദിവസം വരെ പരിശീലനം നൽകി പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമേ പ്രേരകുമാരെ നിയമിക്കൂ. പ്രേരക്‌മാർ മാസത്തിലൊരിക്കൽ ജില്ലാ ഓഫിസിൽ പ്രവർത്തകർക്കായി സംസ്ഥാന, ദേശീയ വിഷയങ്ങളെക്കുറിച്ചു സംവാദം സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.
English Summary: Congress to appoint ‘preraks’ on RSS model of mass contact