സാക്ഷിയറിയാതെ മൊഴി: അന്വേഷണത്തിലെ പാളിച്ച പരിഹരിക്കാൻ പൊലീസിന് ക്ലാസ്
Mail This Article
പാലക്കാട് ∙ ക്രിമിനൽകേസുകളിൽ സാക്ഷികളിൽ നിന്നു നേരിട്ടു മൊഴിയെടുക്കണമെന്ന പ്രാഥമിക പാഠം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേരളാ പൊലീസിന് തീവ്രപരിശീലന യത്നവുമായി ആഭ്യന്തരവകുപ്പ്. പരാതിയിൽ പരമാർശിക്കുന്നവരുടെ പേരിൽ സാക്ഷിമൊഴിക്കഥയെഴുതുന്നത് കേസ് നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നതിനാലാണ് നിയമത്തിന്റെ ഒന്നാംപാഠം മുതൽ പരിശീലിപ്പിക്കാൻ വകുപ്പിന്റെ ശ്രമം.
ഇതിനായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ വിദഗ്ധസംഘത്തിന് പൊലീസ് അക്കാദമി രൂപം നൽകി. എസ്ഐ, സിഐ മാർക്കുള്ള അതിതീവ്രപരിശീലനം 12 ഘട്ടങ്ങളിലായി ഈ മാസം 28 ന് ആരംഭിക്കും. അന്വേഷണത്തിൽ പലതിലും അടിസ്ഥാന നിയമം ലംഘിക്കപ്പെടുന്നതായാണ് വിലയിരുത്തൽ റിപ്പോർട്ടിലെ കണ്ടെത്തൽ. ഗുരുതരമായ ഈ വീഴ്ച സേനക്ക് ഒന്നടങ്കം മോശം പേരുണ്ടാകുന്നു. പൊലീസിന്റെ സാക്ഷിമൊഴിയും കോടതിയിൽ സാക്ഷിപറയുന്ന മൊഴിയും പരസ്പരവിരുദ്ധമാകുന്നതോടെ പലകേസുകളിലും ശിക്ഷ ഒഴിവാക്കപ്പെടുന്നു.
പരാതിക്കാരും സാക്ഷിയും അറിയാത്ത കാര്യങ്ങളും ചില കേസുകളിൽ രേഖപ്പെടുത്തുന്നു. കുട്ടികൾ, സ്ത്രീകൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങളിൽ നിയമം അതിശക്തമെങ്കിലും സാധാരണ അടിപിടിപോലെയാണ് മിക്കപ്പോഴും വിഷയം കൈകാര്യം ചെയ്യുന്നത്. ക്രമിനൽകേസുകളുടെ രേഖകൾ യഥാക്രമം തയാറാക്കുന്നതിലും വ്യാപക പാളിച്ച സംഭവിക്കുന്നതായി ഉന്നതതലയോഗത്തിൽ വിലയിരുത്തലുണ്ടായി.
യുഎൻ മനുഷ്യക്കടത്ത് വിരുദ്ധ സെൽ ദക്ഷിണേന്ത്യൻ മേധാവി മുൻ ഡിജിപിയുമായ ഡോ. പി.എം. നായർ, സിബിഐ മുൻ എസ്‌പി: കെ.എൻ.വർക്കി, ഇരകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘വിശ്വാസ്’ സംഘടനയുടെ സെക്രട്ടറി പി.പ്രേംനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീവ്രപരിശീലനം നയിക്കുക.
അന്വേഷണത്തിൽ പാലിക്കേണ്ട അടിസ്ഥാന വ്യവസ്ഥ ഉൾപ്പെടുത്തി പ്രോട്ടോകോളും എസ്ഒപി( സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസിജിയർ) തയാറാക്കുന്നതും പരിഗണനയിലാണ്. മനുഷ്യക്കടത്ത്, സൈബർ കേസ് അന്വേഷണത്തിന് എസ്ഒപിയുണ്ട്. പ്രതിയുടെ മാനസികാവസ്ഥ മനസിലാക്കി ആധുനീക രീതിയിലുള്ള ചോദ്യം ചെയ്യൽ(ഫൊറൻസിക് സൈക്കോളജി) സംവിധാനത്തിനുളള നടപടികളും പഠിപ്പിക്കും.