‘പീഡിപ്പിക്കുന്നത് കണ്ണടയിലെ ക്യാമറയിൽ പകർത്തി; തെളിവുകൾ പെൻഡ്രൈവിൽ’
Mail This Article
ന്യൂഡൽഹി ∙ ബിജെപി മുൻ എംപിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന ചിന്മയാനന്ദിനെതിരെ ഉന്നയിച്ച ആരോപങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടെന്നു വിദ്യാർഥിനി. താൻ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവായി വിഡിയോ ദൃശ്യങ്ങൾ പെൻഡ്രൈവിലുണ്ടെന്നും തന്റെ സുഹൃത്ത് അതു പൊലീസിനു കൈമാറിയിട്ടുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണു ദൃശ്യങ്ങൾ കൈമാറിയത്. വിദ്യാർഥിനിയെ 15 മണിക്കൂറിലേറെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
വാജ്പേയ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ചിന്മായാനന്ദ് (72) വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ചെന്നു 23കാരിയായ വിദ്യാർഥിനി വ്യക്തമാക്കി. തന്റെ കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നു വിദ്യാർഥിനി പറഞ്ഞു.
ലോ കോളജിൽ പ്രവേശനം ലഭിക്കുന്നതിനാണ് ചിന്മയാനന്ദിനെ കാണാൻ പോയത്. സ്വാമി ചിന്മയാനന്ദ് ആണ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്. പ്രവേശനം ലഭിച്ചതു കൂടാതെ കോളജ് ലൈബ്രറിൽ ജോലി നൽകുകയും താമസം ഹോസ്റ്റലിലേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്തു. ദിവസങ്ങൾക്കു ശേഷം ചിന്മായാനന്ദ് വിളിപ്പിക്കുകയും താൻ കുളിക്കുന്ന വിഡിയോ ദൃശ്യം കാട്ടിത്തരുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഒടുവിൽ ചിന്മായാനന്ദിന്റെ ദൃശ്യങ്ങൾ പകർത്താൻ തീരുമാനിക്കുകയും കണ്ണടയിൽ ക്യാമറ ഘടിപ്പിക്കുകയും ചെയ്തു.
ഒരു രാഷ്ട്രീയ നേതാവ് തന്റെ കോളജിൽ വിദ്യാർഥിനികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്താതെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഓഗസ്റ്റിൽ ആരോപണമുന്നയിച്ചതിനു പിന്നാലെ വിദ്യാർഥിനിയെ കാണാതായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പ്രതിഷേധമുയർന്നെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്.
ആറു ദിവസത്തിനു ശേഷം രാജസ്ഥാനിൽ നിന്നാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് സുപ്രീംകോടതിയിൽ ഹാജരാക്കുകയും വിദ്യാർഥിനിയുടെ ആരോപണങ്ങൾ കേട്ട കോടതി, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ചിന്മായാനന്ദിനെ ചോദ്യം ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്യത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് ചിന്മായാനന്ദിനെതിരെ പീഡനക്കുറ്റം ആരോപിച്ച് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയിരുന്നു. തെളിവുകൾ തേടി ചൊവ്വാഴ്ച അന്വേഷണ സംഘം ഹോസ്റ്റിലിൽ പരിശോധന നടത്തുകയും ചെയ്തു.
English Summary: Evidence against BJP's Chinmayanand in Pen Drive, Claims UP Student