മരടിലെ ഫ്ലാറ്റുടമകളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണം: ജസ്റ്റിസ് ബി. കെമാല്‍പാഷ
Mail This Article
കൊച്ചി ∙ മരടിലെ ഫ്ലാറ്റുടമകളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ. വിഷയത്തിൽ നഗരസഭയ്ക്ക് കൈകഴുകാനാകില്ല. അനുമതി നല്‍കിയവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കെമാൽപാഷ മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതം തടയാന്‍ സര്‍ക്കാരിനു പലതും ചെയ്യാനാകും. ഫ്ലാറ്റുടമകളെ സുപ്രീം കോടതി കേള്‍ക്കാതെ പോയതു ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊച്ചി മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നൽകി. ഗോള്‍ഡന്‍ കായലോരം റസിഡന്‍സ് അസോസിയേഷന്‍ ആണ് ഹര്‍ജി നല്‍കിയത്. പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് മരട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഫ്ലാറ്റ് ഉടമകള്‍ തിരുവോണ നാളില്‍ നിരാഹാരസമരമിരുന്നു. ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് നഗരസഭ സര്‍ക്കാരിനു കൈമാറി.
അഞ്ച് ദിവസമാണ് ഫ്ലാറ്റ് വിട്ടൊഴിയാന്‍ ഉടമകള്‍ക്ക് നഗരസഭ അനുവദിച്ചിരിക്കുന്ന സമയം. തീരദേശനിയമം ലംഘിച്ച് പണിത ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെയാണ് നഗരസഭ കഴിഞ്ഞ രണ്ട് ദിവസമായി നടപടികള്‍ വേഗത്തിലാക്കിയത്. ചൊവ്വാഴ്ച ഫ്ലാറ്റുകളില്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ അഞ്ച് ദിവസത്തിനകം എല്ലാവരും ഒഴിയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കാണിച്ച് നോട്ടിസ് പതിപ്പിച്ചിരുന്നു.