#യുവാക്കളെബഹിഷ്കരിക്കൂ; നിർമല സീതാരാമനെതിരെ പ്രതിഷേധം കനക്കുന്നു
Mail This Article
ന്യൂഡൽഹി∙ പുതിയ തലമുറയിൽപ്പെട്ടവർ ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സികളെ വ്യാപകമായി ആശ്രയിക്കുന്നതാണ് വാഹന മേഖലയിലെ മാന്ദ്യത്തിനു കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിർമലയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. യുവാക്കളെ ബഹിഷ്കരിക്കൂ (#BoycottMillennials) എന്ന ഹാഷ് ടാഗിലാണ് നിർമലക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം കനക്കുന്നത്.
തവണ വ്യവവസ്ഥയിൽ പോലും വാഹനം വാങ്ങാൻ യുവാക്കൾ തയാറാകുന്നില്ല. പകരം ഓൺലൈൻ ടാക്സികളെ ആശ്രയിക്കാൻ തുടങ്ങിയതാണ് വാഹന വിപണിയിലെ മാന്ദ്യത്തിലാഴ്ത്തിയതെന്നാണ് ചൊവ്വാഴ്ച നിർമല സീതാരാമൻ പറഞ്ഞത്. മാന്ദ്യം ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിർമല പറഞ്ഞു. ഓട്ടോമൊബീൽ മേഖലയിൽ ലക്ഷക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് മേഖല നേരിടുന്നത്.
കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി അടക്കം നിർമലയുടെ പ്രസ്താവനക്കെതിരെ രംഗത്തത്തി. ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതാണ് മാന്ദ്യത്തിനു കാരണമെങ്കിൽ ചരക്കുവാഹനങ്ങളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചത് എങ്ങനെയാണെന്ന് കോൺഗ്രസ് നേതാക്കൾ ചോദ്യമുന്നയിച്ചു.
ജലദൗർലഭ്യതയ്ക്ക് കാരണം വെള്ളം ഉപയോഗിക്കുന്നതാണ്, ഫോട്ടോയും വിഡിയോയും കാണുന്നതാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കാർ കുറയുന്നത് തുടങ്ങിയ കുറിപ്പുകളിലൂടെയാണ് നിർമലയുടെ പ്രസ്തവാനക്കെതിരെ ട്വിറ്ററിൽ പ്രതിഷേധമുയരുന്നത്.
English Summary: #BoycottMillennials Trends As Twitter Roasts Nirmala Sitharaman Comment