ആവശ്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് കലക്ടർ; സമരം അവസാനിപ്പിച്ച് രജനി
Mail This Article
മാവേലിക്കര ∙ കാൻസർ ഇല്ലാതിരുന്നിട്ടും കീമോ തെറപ്പിക്കു വിധേയയായ മാവേലിക്കര സ്വദേശിനി രജനി, സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് സമരം നടത്തി. മാവേലിക്കര താലൂക്ക് ഓഫിസിന് മുന്നിലാണ് സത്യാഗ്രഹം നടത്തിയത്.
കുറ്റക്കാരായ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ നടപടി, നഷ്ടപരിഹാരം തുടങ്ങിയവ ആവശ്യങ്ങളില്‍ 25നകം തീരുമാനമെടുക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതിനെത്തുടന്ന് സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉറപ്പുനല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവോണനാളിൽ രജനി സത്യാഗ്രഹസമരത്തിന് ഇറങ്ങിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വകാര്യ ലാബിൽ നടത്തിയ ബയോപ്സി പരിശോധനയിലാണു ആദ്യം മുഴ കാൻസറാണെന്നു തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിൽ രജനിക്കു കീമോ തെറപ്പി ചികിൽസ നൽകി. ഇതിനിടെ സ്വകാര്യ ലാബിനൊപ്പം കോട്ടയം മെഡിക്കൽ കോളജ് ലാബിൽ നൽകിയ പരിശോധനാ ഫലത്തിൽ കാൻസറില്ലെന്നു കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും ബയോപ്സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി.
ജോലിയും എല്ലാ സഹായങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ആരോഗ്യ മന്ത്രിയെ കണ്ടും വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഇല്ലാത്ത രോഗത്തിന്റെ പേരിൽ ചികിത്സ നടത്തി വസ്ത്രശാലയിൽ ഉണ്ടായിരുന്ന ജോലിയും പോയി.