സൗമിനി ജെയിനെതിരെ അവിശ്വാസപ്രമേയം; യുഡിഎഫിലെ ഭിന്നത ലക്ഷ്യമിട്ട് എൽഡിഎഫ്
Mail This Article
കൊച്ചി ∙ യുഡിഎഫ് ബഹിഷ്കരണം തീരുമാനിച്ചിരിക്കെ കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഇന്നു വോട്ടെടുപ്പ്. യുഡിഎഫ് അംഗങ്ങളെ പങ്കെടുക്കാന്‍ അനുവദിച്ചാല്‍ വോട്ടു മറിയുമെന്നും മേയര്‍ പുറത്താകുമെന്നുമാണ് എല്‍ഡിഎഫിന്റെ അവകാശവാദം. സൗമിനി ജെയിനെതിരെ യുഡിഎഫിലുള്ള വികാരം മുതലാക്കാനാണ് എല്‍ഡിഎഫ് ശ്രമം.
74 അംഗ നഗരസഭാ കൗണ്‍സിലില്‍ നിലവിലെ കക്ഷിനില പ്രകാരം മേയറുടെ കാര്യം ഭദ്രമാണ്. യുഡിഎഫിന് 38, എല്‍ഡിഎഫിന് 34, ബിജെപിക്കു രണ്ട് എന്നിങ്ങനെയാണ് അംഗബലം. എന്നാല്‍ യുഡിഎഫിലെ ഭിന്നത, പ്രത്യേകിച്ച് േമയര്‍ സൗമിനി ജയിനെതിരായ വികാരം മുതലാക്കി വോട്ടു മറിക്കാമെന്ന കണക്കുകൂട്ടല്‍ എല്‍ഡിഎഫിന് ഉണ്ട്. കേന്ദ്രപദ്ധതികളില്‍ ഒന്നിന്റെ നടത്തിപ്പില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ മാസം പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ഭരണപക്ഷത്തു നിന്നടക്കം പിന്തുണ ലഭിച്ചിരുന്നു.
7 യുഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും മേയര്‍ക്ക് എതിരെ നിലപാട് എടുത്തതിനു പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസത്തിനു നോട്ടിസ് നല്‍കിയത്. മേയര്‍സ്ഥാനം വച്ചുമാറുന്നതു സംബന്ധിച്ച് കരാര്‍ ഉണ്ടായിരുന്നുവെന്നു വാദിക്കുന്ന യുഡിഎഫിലെ ഒരുപക്ഷത്തിന്റെ പിന്തുണയും സൗമിനി ജെയിനെ പുറത്താക്കാന്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചു.
ഇതെല്ലാം മുന്നില്‍കണ്ടു വോട്ടെടുപ്പു ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം. ഉച്ചക്കുശേഷം നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കാന്‍ തന്നെ യുഡിഎഫ് തീരുമാനിച്ചേക്കും. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഡപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് അടക്കം പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗം രാവിലെ ചേരുന്നുണ്ട്.