കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം ലഭിക്കാനുള്ള ശ്രമം തുടരും: ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം ലഭിക്കാനുള്ള ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതു സംബന്ധിച്ച് പാക്കിസ്ഥാനുമായി ഇനിയും ആശയവിനിമയം നടത്തും. രാജ്യാന്തര കോടതിയുടെ വിധി പൂർണമായും നടപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്രസഹായം അനുവദിക്കില്ലെന്ന് വ്യാഴാഴ്ച പാക്കിസ്ഥാൻ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഈക്കാര്യം അറിയിച്ചത്. വീണ്ടുമൊരു യോഗം ഉണ്ടാകില്ലെന്ന് പറഞ്ഞ വക്താവ്, എന്നാൽ മറ്റു കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ തയാറായില്ല.
ഈ മാസം 2 ന് ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് അഹ്‍ലുവാലിയ കുൽഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചാരവൃത്തി ഉൾപ്പെടെ പാക്കിസ്ഥാൻ മെനഞ്ഞ വ്യാജകഥകൾ ഏറ്റുപറയാനുള്ള കടുത്ത സമ്മർദം, കുൽഭൂഷൺ ജാദവിനുമേലുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. കുൽഭൂഷണെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ജൂലൈ 17ന് രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടിരുന്നു.
കുൽഭൂഷണു നയതന്ത്രസഹായം നൽകാനുള്ള ഇന്ത്യയുടെ ആവശ്യം 16 തവണയാണ് പാക്കിസ്ഥാൻ തള്ളിയത്. ഒടുവിൽ ഐസിജെ വിധിയെത്തുടർന്നാണ്, ഈ മാസമാദ്യം കാണാൻ അനുദിച്ചത്. 2017 ഡിസംബറിൽ കുൽഭൂഷന്റെ അമ്മയും ഭാര്യയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഗ്ലാസ് മറയ്ക്കപ്പുറത്തുനിന്നായിരുന്നു കൂടിക്കാഴ്ച.