സ്വകാര്യബസില്‍നിന്ന് രോഗിയെ ഇറക്കിവിട്ടു; തക്കസമയത്ത് ചികിത്സ കിട്ടാതെ മരണം
Mail This Article
തൊടുപുഴ ∙ വണ്ണപ്പുറം – മൂവാറ്റുപുഴ റൂട്ടില്‍ സ്വകാര്യബസില്‍ നിന്ന് ഇറക്കിവിട്ട രോഗി മരിച്ചു. ബസില്‍ കുഴഞ്ഞുവീണ രോഗിക്ക് ബസ് ജീവനക്കാര്‍ ഉടന്‍ ചികില്‍സയ്ക്ക് വഴിയൊരുക്കിയില്ല. വണ്ണപ്പുറം സ്വദേശി എ.ഇ.സേവ്യർ (68) ആണ് ചികില്‍സ കിട്ടാതെ മരിച്ചത്. അഞ്ചുകിലോമീറ്റര്‍ യാത്രയ്ക്കുശേഷമാണ് സേവ്യറിനെ ഇറക്കിവിട്ടത്.
ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലമാണ് സേവ്യർ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സേവ്യർ കുഴഞ്ഞു വീണതിനു ശേഷം ബസ് സഞ്ചരിച്ച വഴിയിൽ ആശുപത്രി ഉണ്ടായിട്ടും അവിടെ കയറ്റാതെ പോയതാണ് മരണത്തിന് കാരണമെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ റോഡ് ഉപരോധിച്ചു. തുടർന്നു അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല.
എന്നാൽ രോഗിയെ ഇറക്കിവിട്ടതല്ലെന്ന് ബസുടമ ബിനോ പോൾ പ്രതികരിച്ചു. പ്രാഥമികശ്രുശൂഷ നൽകി ഓട്ടോയിൽ കയറ്റിവിടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബസ് ജീവനക്കാർ മാന്യമായിട്ടാണ് പെരുമാറിയതെന്ന് ഓട്ടോ ഡ്രൈവറും പറഞ്ഞു.