ബിജെപിയിലേക്കെന്ന വ്യാജ പ്രചാരണത്തിന് എതിരെ നിയമനടപടിയെന്നു പി.ജയരാജൻ
Mail This Article
കണ്ണൂർ ∙ ബിജെപിയിൽ ചേരുന്നുവെന്ന തരത്തിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചാരണത്തിന് എതിരെ ഫെയ്സ്ബുക്കിൽ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജൻ. ആർഎസ്എസ് അനുകൂല ടെലിവിഷൻ ചാനലിന്റെ ലോഗോ ഉപയോഗിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നത് മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളാണെന്നു ജയരാജൻ പോസ്റ്റിൽ ആരോപിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം:
‘‘എന്നെ സംബന്ധിച്ച ഒരു വ്യാജവാർത്ത ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ ആ സമയത്ത് അത് ഞാൻ അവഗണിക്കുകയായിരുന്നു. എന്നാൽ ഇന്ന് ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളും.
ഇതോടെ ഈ വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിപാരവും മുസ്‌ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ. അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്.
റിപ്പബ്ലിക് ദിനത്തിൽ കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വർഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.
സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ. അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.’’