പി.കെ. ശശി വീണ്ടും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ
Mail This Article
പാലക്കാട് ∙ സിപിഎം നേതാവ് പി.കെ. ശശി പാലക്കാട് ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പീഡനപരാതിയിൽ പി.കെ. ശശിയെ ആറു മാസത്തേക്കു സസ്പൻഡ് ചെയ്തിരുന്നു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ. ശശി ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിനു യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പി.കെ. ശശിയെ 6 മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ നവംബറിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശശിയെ സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലായിരുന്നു നടപടി.
സസ്പെൻഷൻ കാലാവധി മേയിൽ അവസാനിച്ചെങ്കിലും തിരിച്ചെടുക്കുന്ന കാര്യത്തിൽ എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ, അതെല്ലാം മറികടന്ന് പാർട്ടിയിലേക്ക് ശശി മടങ്ങിയെത്തി. ഓഗസ്റ്റ് 26ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ ശശിക്ക് പാർട്ടി അംഗത്വം തിരികെ നൽകാനും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. പരാതി നൽകിയപ്പോൾ പിന്തുണച്ചവരെ ഡിവൈഎഫ്ഐ ഒറ്റപ്പെടുത്തിയതിൽ പ്രതിഷേധിച്ചു പരാതിക്കാരി സംഘടനയിൽനിന്നു രാജിവച്ചിരുന്നു.
English Summary: P.K. Sasi back in CPM district committee