കാലവർഷം പെയ്തിറങ്ങി, കേരളം തുളുമ്പി; കൂടുതല്‍ മഴ പാലക്കാട്, പിന്നിൽ ഇടുക്കി
Mail This Article
തിരുവനന്തപുരം ∙ ഇത്തവണ മഴ കുറഞ്ഞുപോയല്ലോ എന്ന സങ്കടം തീർത്ത് കോരിച്ചൊരിഞ്ഞ് കാലവർഷം. കേരളത്തിലാകമാനം 13 ശതമാനം അധികം മഴ കിട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതല്‍ മഴ കിട്ടിയതു പാലക്കാട് ജില്ലയിലാണ്. സാധാരണത്തേക്കാൾ 42 ശതമാനം കൂടുതൽ മഴയാണു പാലക്കാട് പെയ്തത്. നാലു ദിവസം കൂടി കേരളത്തില്‍ പരക്കെ മഴ പെയ്യുമെന്നാണു പ്രവചനം.
കാലവര്‍ഷം അവസാന രണ്ടാഴ്ചയിലേക്കു കടക്കുകയാണ്. 1,885 മില്ലി മീറ്റര്‍ കിട്ടേണ്ട കാലയളവില്‍ 2130 മില്ലി മീറ്റര്‍ മഴയാണു പെയ്തതത്. പാലക്കാട് കഴിഞ്ഞാൽ മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണു മഴ കൂടുതല്‍ കിട്ടിയ ജില്ലകള്‍. കോഴിക്കോട് 37, മലപ്പുറത്ത് 23, കണ്ണൂരില്‍ 20 ശതമാനം വീതം അധികം ലഭിച്ചു. മഴക്കണക്കില്‍ ഏറ്റവും പിറകില്‍ ഇടുക്കിയാണ്. മുൻ വർഷത്തേക്കാൾ 11 ശതമാനം മഴയാണു ജില്ലയില്‍ കുറഞ്ഞത്.
പ്രളയദുരന്തം നേരിട്ട വയനാട്ടിലും മഴയിൽ അഞ്ച് ശതമാനം കുറവുണ്ട്. ജൂണില്‍ പൊതുവെ സംസ്ഥാനത്തു മഴ കുറവായിരുന്നു. ജൂലൈയില്‍ ചില ജില്ലകളില്‍ ശക്തിപ്പെട്ടെങ്കിലും ഒാഗസ്റ്റ് ആദ്യ ആഴ്ചവരെ 30 ശതമാനം മഴ കുറവായിരുന്നു. ഒാഗസ്റ്റ് ഏഴു മുതലുള്ള ഒരാഴ്ചക്കാലത്തെ തീവ്രമഴയാണു മഴക്കണക്കിലെ കുറവ് നികത്തിയത്. വരുന്ന നാലു ദിവസത്തിനുശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.