എല്ലാ തടവുകാർക്കും നൽകുന്ന ഭക്ഷണമേ നൽകാൻ കഴിയൂ: ചിദംബരത്തോട് കോടതി
Mail This Article
ന്യൂഡല്‍ഹി∙ ഐഎൻഎക്സ് മീഡിയ കേസിൽ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് എല്ലാ തടവുകാര്‍ക്കും നല്‍കുന്ന അതേ ഭക്ഷണം മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് ഡല്‍ഹി ഹൈക്കോടതി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം തന്റെ കക്ഷിക്കു നല്‍കാന്‍ അനുവദിക്കണമെന്നു ചിദംബരത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ‘എല്ലാവര്‍ക്കും ഒരേ ഭക്ഷണം ലഭിക്കും’ എന്നാണ് ജസ്റ്റിസ് സുരേഷ് കുമാര്‍ കയ്ത് പ്രതികരിച്ചത്. ചിദംബരത്തിന് 74 വയസ്സുണ്ടെന്ന് കപില്‍ സിബല്‍ പറഞ്ഞു. എന്നാൽ ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയും പ്രായമായ തടവുകാരനാണെന്നും വേര്‍തിരിവു കാട്ടാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
7 വർഷം വരെ തടവ് ലഭിക്കാനുള്ള കേസുകളേ തന്റെ കക്ഷിയുടെ മേലുള്ളൂവെന്നു കപിൽ സിബൽ വാദിച്ചു. ജാമ്യം തേടിയുള്ള പി.ചിദംബരത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. സെപ്റ്റംബർ 23ന് ഹർജിയിൽ വീണ്ടും വാദം കേൾക്കും. ജുഡീഷ്യൽ കസ്റ്റഡി സംബന്ധിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ചിദംബരത്തിന്റെ അഭിഭാഷകൻ പിൻവലിച്ചു.
English Summary : 'Same Food Available For Everyone,' Court Tells P Chidambaram, In Jail