പഠാൻകോട്ടിലൂടെ പോയ ട്രക്കിൽ വൻ ആയുധ ശേഖരം; 3 ജയ്ഷെ ഭീകരർ പിടിയിൽ
Mail This Article
ശ്രീനഗർ∙ പഞ്ചാബ് – ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ആയുധശേഖരവുമായി മൂന്നു ജയ്ഷെ മുഹമ്മദ് ഭീകരര്‍ പിടിയില്‍. വ്യാഴാഴ്ച രാവിലെ എട്ടിന് ജമ്മു പഠാന്‍കോട്ട് ദേശീയപാതയില്‍ ലഖന്‍പുരില്‍ വച്ചാണ് ഇവരെ പിടികൂടിയതെന്ന് ജമ്മു െഎജി എം.കെ.സിങ് അറിയിച്ചു. ആയുധങ്ങള്‍ കൊണ്ടുപോയ ട്രക്കും പിടിച്ചെടുത്തിട്ടുണ്ട്.
4 എകെ56, 2 എകെ47 തോക്കുകള്‍ ഇവരുടെ പക്കലുണ്ടായിരുന്നു. പിടിയിലായ മൂന്നുപേരും കശ്മീര്‍ സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച ഗുജറാത്ത് തീരത്ത് സിർ ക്രീക്ക് അതിർത്തി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്കിസ്ഥാൻ ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് ജമ്മു അതിര്‍ത്തിമേഖലയിലും ദക്ഷിണേന്ത്യയിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുപിന്നാലെ പാക്കിസ്ഥാൻ ജീവനക്കാരുമായി വിദേശ ചരക്കുകപ്പൽ വിഴിഞ്ഞം കടൽ വഴി പോയിരുന്നു. കപ്പലിനെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് ചെറുകപ്പലുകൾ രഹസ്യമായി പിന്തുടർന്നു. പാനമ റജിസ്ട്രേഷനുള്ള ‘അരിയാന’ എന്ന ചരക്കു കപ്പലാണ് ചൊവ്വാഴ്ച വിഴിഞ്ഞം തീരത്തു നിന്നു ഏകദേശം 60 കിലോ മീറ്റർ അകലെ കടന്നുപോയത്.