ADVERTISEMENT

കൊച്ചി∙ ‘സ്കൂളിൽ ഞങ്ങൾക്കിപ്പോ പുതിയൊരു പേരുകിട്ടി, പൊളിക്കുന്ന ഫ്ലാറ്റിലെ കുട്ടികൾ’ – മരടിൽ സുപ്രീം കോടതി പൊളിച്ചു മാറ്റാൻ വിധിച്ച ഹോളിഫെയ്ത്ത് ഫ്ലാറ്റിലെത്തിയ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികൾക്കു മുന്നിൽ മനസു തുറന്നത് ഒരു പന്ത്രണ്ടുവയസ്സുകാരൻ. ‘നിങ്ങൾ കായൽ നിരത്തി ഫ്ലാറ്റു പണിതിട്ടല്ലേ വെള്ളപ്പൊക്കമെന്നു കുറ്റപ്പെടുത്തുന്നവരുമുണ്ടെന്നു റിയ എന്ന വിദ്യാർഥിനി സങ്കടം പറഞ്ഞത് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് എസ്. അരുൺകുമാറിനോട്.

എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്നു മനസിലാകാതെ കുറെ കുഞ്ഞു ജീവനകളുണ്ട് ഈ ഫ്ലാറ്റുകളിൽ. ‘എന്തൊക്കെയോ സംഭവിക്കുന്നു, ദിവസവും കുറെ ആളുകൾ വരുന്നു.. വലിയ ക്യാമറകൾ വരുന്നു. ടിവിയിൽ ഞങ്ങളുടെ ഫ്ലാറ്റ് ഇടയ്ക്കു കാണിക്കാറുണ്ട്..  അപ്പയും അമ്മയും അതു കണ്ടു വിഷമിച്ചിരിക്കുന്നതു കാണാം. ഇതെല്ലാം കാണുമ്പോ ഞങ്ങൾക്കും സങ്കടം വരും’ എന്താണ് വിശേഷമെന്നു ചോദിച്ചപ്പോൾ കുഞ്ഞുങ്ങളുടെ പ്രതികരണങ്ങൾ ഇങ്ങനെയെല്ലാമായിരുന്നു.

‘ഉറങ്ങാൻ കഴിയുന്നില്ല എന്നും രാത്രിയിൽ ഞെട്ടി ഉണരുന്നുവെന്നും ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല എന്നും പറഞ്ഞവരുണ്ട്. എല്ലാ ഓണത്തിനും അത്തപ്പൂക്കളവും ഓണക്കളികളുമായി നടന്ന കുട്ടികൾ ഇത്തവണ മാതാപിതാക്കൾക്കൊപ്പം നഗരസഭയ്ക്കു മുന്നിൽ പട്ടിണി സമരത്തിലായിരുന്നു എന്നു കൂടി അറിയുമ്പോഴാണ് ഇവർ അനുഭവിക്കുന്ന സങ്കടത്തിന്റെ വ്യാപ്തി നമുക്കു ബോധ്യപ്പെടുക. മരട് ഫ്ലാറ്റുകൾ പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നത് ഇവിടെയുള്ള കുട്ടികളാണ്.

18 വയസിനു താഴെയുള്ള ഏകദേശം 300 ലധികം കുട്ടികളാണ് അഞ്ചു ഫ്ലാറ്റുകളിലുമായുള്ളത്. സമീപ പ്രദേശങ്ങളിലുള്ള സ്കൂളുകളിലും കോളജുകളിലും പഠിക്കുന്നവർ. ഇവിടുന്നു മാറി താമസിക്കേണ്ടി വന്നാൽ എന്താകുമെന്ന മാതാപിതാക്കളിൽ ഏറെ പേരുടെയും ആധി കുഞ്ഞുങ്ങളെ ഓർത്താണ്. കുഞ്ഞുങ്ങൾക്കു മാത്രമല്ല, മാതാപിതാക്കൾക്കും കൗൺസിലിങ് വേണ്ട സാഹചര്യമുണ്ടെന്നും ഫ്ലാറ്റ് അസോസിയേഷൻ ചുമതലയിലുള്ളവർ പറയുന്നു. കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് കൗൺസിലിങ് അടക്കമുള്ള സഹായങ്ങൾ നൽകുമെന്നു ജില്ലാ ശിശുക്ഷേമ സമിതിയുടെ ചുമതലയിലുള്ളവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com