ADVERTISEMENT

വാഷിങ്ടൻ/ ന്യൂഡൽഹി ∙ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഇക്കൊല്ലവും അടുത്ത കൊല്ലവും ഇന്ത്യയുടെ വളർച്ച നിരക്ക് മുൻപു കരുതിയതിനെക്കാൾ അൽപം കുറയുമെന്ന് ജൂലൈയിൽ ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. ഏപ്രിലിലെ അനുമാനത്തെക്കാൾ 0.3% താഴ്ചയോടെ ഈ വർഷം 7%, 2020 ൽ 7.2% എന്നിങ്ങനെയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ചതിലും ദുർബലമാണ് നിലവിലെ വളർച്ച നിരക്കെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

അതേസമയം, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന നിലപാടിൽ ഐഎംഎഫ് ഉറച്ചു നിൽക്കുന്നു. വളർച്ചനിരക്കിൽ ചൈനയേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയെന്നും വ്യക്തമാക്കി. കോർപറേറ്റ്, പരിസ്ഥിതി മേഖലകളിലെ നയങ്ങളിലുള്ള അനിശ്ചിതത്വമാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണം.

ബാങ്കുകളൊഴികെയുള്ള ചില ധനകാര്യ സ്ഥാപനങ്ങള്‍ ദുർബലമായതു തിരിച്ചടിയായിട്ടുണ്ടെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന രാജ്യാന്തര സാമ്പത്തിക വളർച്ചാവലോകന രേഖയിൽ വിശദമായ കണക്കുകളും വിലയിരുത്തലും പുറത്തുവിടുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വ്യവസായ ഉൽപാദന മേഖലയിലെ മാന്ദ്യവും കാർഷിക മേഖലയിലെ കിതപ്പും രാജ്യത്തിന്റെ ത്രൈമാസ ജിഡിപി വളർച്ചയെ കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ 5 ശതമാനത്തിലെത്തിക്കുകയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 8 % വർധന ഉണ്ടായിരുന്നു. ഉല്പാദന മേഖലയുടെ മൊത്തം മൂല്യവർധന 0.6% ആയി കുറഞ്ഞു. കാർഷിക മേഖലയിൽ ഇത് മുൻ വർഷത്തെ 5.1 ശതമാനത്തിൽ നിന്ന് 2% ആയി കുറഞ്ഞു.

നിർമാണ മേഖലയിൽ ഇത് 9.6 ശതമാനത്തിൽ നിന്ന് 5.7% ആയി. ഖനന മേഖലയിൽ മാത്രം അൽപം പുരോഗതിയുണ്ട്. മുൻ വർഷത്തെ 0.4 ശതമാനത്തിൽ നിന്ന് 2.7% ആയി. യുഎസ് ചൈനയുമായി നടത്തുന്നതുപോലെയുള്ള വ്യാപാര യുദ്ധങ്ങൾ തുടർന്നാൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് ഐഎംഎഫ് നിരീക്ഷിച്ചിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ മറ്റു രാജ്യങ്ങൾക്കു വളർച്ച കുറയുമ്പോൾ ഇന്ത്യ മുന്നേറുകയാണെന്നാണ് ധനമന്ത്രി നിർമല സീതാരാമന്‍ വ്യക്തമാക്കിയത്.

English Summary: International Monetary Fund on India’s economic growth: ‘Much weaker than expected’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com