ADVERTISEMENT

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി. സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് 3 ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫെയ്സ്ബുക്ക് ഹർജി നൽകിയിരുന്നു. ഇതിന്മേൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നൽകി. ഗൂഗിൾ, ട്വിറ്റർ, യുട്യൂബ് എന്നിവയ്ക്കും നോട്ടിസ് നൽകിയിരുന്നു. സെപ്റ്റംബർ 13നകം മറുപടി നൽകണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. 

നിലവിലെ സാഹചര്യത്തിൽ സുപ്രീംകോടതിയാണോ ഹൈക്കോടതിയാണോ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ഹർജി പരിഗണിക്കവെ ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും പറഞ്ഞു. നിലവിൽ കേസിന്റെ തെറ്റും ശരികളിലേക്കും പോകുന്നില്ല. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിൽ നിലവിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹർജി മാത്രമാണു പരിഗണനയിലുള്ളത്. വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടതുണ്ട്. 

ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സെപ്റ്റംബർ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാർഗനിര്‍ദേശങ്ങള്‍ക്കു രൂപം നൽകുന്നുണ്ടെങ്കിൽ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. 

ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതു നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങൾ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസ്സമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹർജികൾ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു. ഈ വിധിയിൽ ഭേദഗതി വേണമെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. 

വിചാരണയുടെ നിർണായക ഘട്ടത്തിൽ മുന്നോട്ടു പോകാന്‍ കോടതിക്ക് ആകുന്നില്ലെന്നും തമിഴ്നാട് സർക്കാർ പറഞ്ഞു. പല ക്രിമിനൽ കേസുകളിലും സമൂഹമാധ്യമ കമ്പനികളിൽ നിന്നു വിവരം തേടി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യയിലാണു പ്രവര്‍ത്തിക്കുന്നതെങ്കിലും സമൂഹമാധ്യമ കമ്പനികളിൽ നിന്ന് എന്തെങ്കിലും വിവരം വേണമെങ്കില്‍ വിദേശ കോടതിയിലേക്ക് ഔദ്യോഗികമായി കത്തെഴുതി ചോദിക്കേണ്ട അവസ്ഥയാണ്. ഇതു പല കേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

കേസുകളെല്ലാം സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹർജിയും ഗൂഢ ലക്ഷ്യങ്ങളോടെയാണ്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫെയ്സ്ബുക് ലക്ഷ്യമെന്നും തമിഴ്നാട് വാദിച്ചു. എന്നാൽ രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടാനിടയുള്ള സാഹചര്യത്തിൽ വിഷയത്തിൽ സുപ്രീംകോടതി തീർപ്പുണ്ടാക്കണമെന്നാണ് ഫെയ്സ്ബുക് വാദം. ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണിത്. പല ഹൈക്കോടതികളും പലതരം കാഴ്ചപ്പാടുകളാണ് ഉന്നയിക്കുന്നതെന്നും ഫെയ്സ്ബുക് വാദിക്കുന്നു.

English Summary: Issue of linking social media profiles with Aadhaar needs to be decided at the earliest: SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com