ഫ്ലാറ്റ് പൊളിക്കൽ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചെന്ന് നഗരസഭ; ഒഴിയില്ലെന്ന് ഉടമകൾ
Mail This Article
കൊച്ചി ∙ മരടിലെ ഫ്ലാറ്റ് പൊളിക്കലില്‍ തുടര്‍നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി എം.മുഹമ്മദ് ആരിഫ് ഖാന്‍. ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതമല്ലെന്ന് ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടു പേര്‍ നോട്ടിസിനു മറുപടി നല്‍കി. ഇത് സര്‍ക്കാരിനു കൈമാറിയെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.
അതേസമയം, നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നു പറഞ്ഞ ഫ്ലാറ്റ് ഉടമകൾ, നോട്ടിസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും ഒരു കാരണവശാലും ഫ്ലാറ്റ് ഒഴിയില്ലെന്നുംവ്യക്തമാക്കി. ഫ്ലാറ്റുകൾ ഒഴിയാൻ നഗരസഭ അനുവദിച്ച സമയത്തിൽ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കി. തിങ്കളാഴ്ചയോടെ ഫ്ളാറ്റുകൾ പൊളിക്കുന്നത് ആരാണെന്നു വ്യക്തമാകും.
അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളിൽ പറയുന്നത്. ഇതവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. അഞ്ചു ഫ്ളാറ്റുകളിലുമായി മുന്നൂറ്റമ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിൽ പലരും സ്ഥിര താമസക്കാരല്ല. ഉടമകൾ പ്രതിഷേധം ശക്തമാകുമ്പോൾ, മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്
അതേസമയം, ഫ്ലാറ്റ് പൊളിക്കണമെന്ന കോടതിവിധി നീതികരിക്കാനാകാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ നാളെ മരടിലെത്തി ഫ്ലാറ്റുടമകളെ സന്ദർശിക്കും. ഇതിനിടെ, രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും കേരളത്തിലെ 140 എംഎൽഎൽഎമാർക്കും ഫ്ലാറ്റ് ഉടമകൾ സങ്കടഹർജി നൽകി.