ഭർത്താവിന്റെ കൊടിയ മർദനം: വാരിയെല്ലു പൊട്ടി രക്തം വാർന്ന് സ്ത്രീ മരിച്ചു
Mail This Article
കൊച്ചി∙ സാധാരണ മരണമെന്നു പറഞ്ഞു ബന്ധുക്കൾ സംസ്കരിക്കാൻ ഒരുങ്ങിയ മൃതദേഹം പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നു നടത്തിയ പരിശോധനയിൽ കൊലപാതകമെന്നു തെളിഞ്ഞു. പ്രതി ഗാന്ധിനഗർ ഉദയാ കോളനി 103ാം നമ്പർ വീട്ടിൽ സുരേഷി(62)നെ പൊലീസ് അറസ്റ്റു ചെയ്തു. സുരേഷിന്റെ ഭാര്യ പ്രേമലത (54) ആണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
വീട്ടിൽ സുരേഷും ഭാര്യയും മകനും മകളും ഭർത്താവുമാണു താമസിക്കുന്നത്. ഉത്രാട ദിവസം രാത്രി എല്ലാവരും മദ്യപിച്ചു കിടന്നുറങ്ങി. തിരുവോണ ദിവസം രാവിലെ മദ്യപിക്കുമ്പോൾ സുരേഷ് ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചു സംസാരിച്ചു വഴക്കുണ്ടാക്കി. മാതാപിതാക്കളുടെ വഴക്കു പതിവായതിനാൽ മക്കൾ അത്ര കാര്യമാക്കിയില്ലെന്നു മാത്രമല്ല, അവർ മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.
ഇതിനിടെ മർദനമേറ്റ പ്രേമലത വാരിയെല്ലു പൊട്ടി രക്തം വാർന്നു മരിച്ചു. അടുത്ത ദിവസം 12ാം തീയതി രാവിലെ സാധാരണ മരണമെന്നു പറഞ്ഞ് സുരേഷ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സംസ്കാരത്തിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെ സംഭവത്തിൽ അസ്വഭാവികത തോന്നിയ അയൽവാസികളില്‍ ആരോ ആണു സംഭവം പൊലീസിൽ അറിയിച്ചത്.
കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ സംശയം തോന്നിയതിനെ തുടർന്നു മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് തയാറാക്കുകയും പോസ്റ്റ് മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. ഇതോടെയാണു മരണം കൊലപാതകമെന്നു വ്യക്തമായത്. ചോദ്യം ചെയ്യലിൽ സുരേഷ് കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.