മോട്ടര്‍ വാഹന നിയമഭേദഗതി: മുഖ്യമന്ത്രിമാരുമായി ഗഡ്കരി ചര്‍ച്ചനടത്തും
Mail This Article
ന്യൂഡൽഹി ∙ മോട്ടര്‍ വാഹന നിയമഭേദഗതി പ്രകാരം പിഴനിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി നേരിട്ടg സംസാരിക്കും. നിയമഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് പ്രധാനലക്ഷ്യം. സംസ്ഥാനങ്ങളുടെ എതിര്‍പ്പുകള്‍ നീക്കാനുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുമെന്ന് ഗഡ്കരി അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വലിയ തലവേദനയാണ്. സംസ്ഥാനങ്ങള്‍ക്ക് പിഴനിരക്ക് കുറയ്ക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഉപരിതലഗതാഗത മന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്. ഗുജറാത്ത്, കർണാടക, ഗോവ ഉൾപ്പെടെ ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ പുതിയ പിഴനിരക്കുകൾക്കെതിരെ രംഗത്തുവന്നതോടെയാണ് നിരക്കുകൾ കുറയ്ക്കുന്നതു സംബന്ധിച്ച് മന്ത്രാലയം നിയമോപദേശം തേടിയത്.
തമിഴ്നാട്, ബംഗാൾ, കോൺഗ്രസ് ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പുതിയ നിയമം നടപ്പാക്കില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ ബോധവൽക്കരിച്ച ശേഷം ചില കുറ്റങ്ങൾക്ക് ഉയർന്ന പിഴ നടപ്പാക്കുമെന്ന നിലപാടാണ് രാജസ്ഥാൻ സ്വീകരിച്ചത്.
സംസ്ഥാനങ്ങൾക്കു സ്വന്തമായി തീരുമാനമെടുക്കാമെന്നും എന്നാൽ ഭവിഷ്യത്തുകൾ മറക്കരുതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 30 വർഷം മുൻപുള്ള നിരക്കുകളാണു കൂട്ടിയത്. അന്നത്തെ 500 രൂപയ്ക്ക് ഇന്നത്തെ അരലക്ഷത്തിന്റെ മൂല്യമുണ്ട്. മറ്റു രാജ്യങ്ങളിൽ കർശന നിയമങ്ങൾ പാലിക്കാൻ ഇന്ത്യക്കാർക്കു മടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.