നവോത്ഥാന സംരക്ഷണമെന്നാല്‍ ശബരിമലയില്‍ യുവതികളെ കയറ്റുകയല്ല: പി.ആർ.ദേവദാസ്
Mail This Article
തിരുവനന്തപുരം ∙ നവോത്ഥാന സംരക്ഷണസമിതിയെ ചൊല്ലി ഹിന്ദു പാർലമെന്റിൽ പിളർപ്പ്. സമിതിയിൽനിന്നു പുറത്തുപോകില്ലെന്നു ഹിന്ദു പാർലമെന്റ് ചെയർമാൻ പി.ആർ.ദേവദാസ് പറഞ്ഞു. സമിതിയെ ആരും ഹൈജാക്ക് ചെയ്തിട്ടില്ല. സി.പി.സുഗതന്റെ അഭിപ്രായം ഏകപക്ഷീയമാണെന്നും ദേവദാസ് പറഞ്ഞു.
സമിതിയില്‍നിന്നു പുറത്താക്കാനിരിക്കെയാണു ദേവദാസിന്റെ പ്രതികരണം. നവോത്ഥാന സംരക്ഷണമെന്നാല്‍ ശബരിമലയില്‍ യുവതികളെ കയറ്റുകയല്ല. സമൂഹത്തിലെ വിഭാഗീയത മാറാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് നവോത്ഥാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നത്. ഒരാളെപ്പോലും കൂടെനിര്‍ത്താന്‍ സുഗതന് സാധിക്കില്ലെന്നും ദേവദാസ് പറഞ്ഞു.
സർക്കാരിനു സമിതിയുടെ നേതൃത്വം നഷ്ടമായെന്ന് ആരോപിച്ചു കത്തു നൽകുമെന്നു ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.സുഗതൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും ചേർന്നു സമിതിയെ ഹൈജാക്ക് ചെയ്തെന്നാണു മറ്റു സംഘടനകളുടെ പ്രധാന പരാതി.
സുഗതന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നായിരുന്നു ഹിന്ദു പാർലമെന്റ് ചെയർമാൻ പി.ആർ.ദേവദാസിന്റെ നിലപാട്. ഇതു സംബന്ധിച്ചു ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 92 സംഘടനകളെ ചേർത്താണു സമിതി രൂപീകരിച്ചത്. എന്നാൽ നിയന്ത്രണം രണ്ടു നേതാക്കളിലേക്കു ചുരുങ്ങിയെന്നാണ് ആരോപണം.