ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പുതിയ കാരണം കണ്ടെത്തി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക തകർച്ചയ്ക്കു പിന്നിൽ സുപ്രീംകോടതിയാണെന്നു സാൽവെ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയുടെ ചില വിധികളാണു തകർച്ചയ്ക്കു വഴിവച്ചതെന്നാണു അദ്ദേഹത്തിന്റെ വാദം. 'ദ് ലീഫ്‌ലെറ്റ്' എന്ന നിയമവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മാധ്യമത്തിനായി മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് നടത്തിയ അഭിമുഖത്തിലാണു സാൽവെയുടെ ആരോപണം.

‘ടുജി സ്പെക്ട്രം കേസിൽ 2012ൽ പരമോന്നത കോടതിയുടെ വിധിപ്രസ്താവം മുതലാണ് സാമ്പത്തിക തകർച്ച തുടങ്ങുന്നത്. ഒറ്റയടിക്ക് 122 സ്‌പെക്‌ട്രം ലൈസന്‍സുകളാണു റദ്ദാക്കിയത്. ഇതു രാജ്യത്തിന്റെ ടെലികോം വ്യവസായം തകര്‍ത്തു. സ്പഷ്ടമായി സുപ്രീം കോടതിയെ ഇക്കാര്യത്തിൽ ഞാൻ കുറ്റപ്പെടുത്തുന്നു. ടുജി ലൈസന്‍സുകള്‍ അനധികൃതമായി നേടിയവരുണ്ടാകാം. ലൈസൻസ് ഒന്നടങ്കം റദ്ദാക്കിയപ്പോൾ നിക്ഷേപം നടത്തിയ വിദേശികൾ ഉൾപ്പെടെയുള്ളവർക്കു നഷ്ടമുണ്ടായി.

ഇന്ത്യൻ പങ്കാളിയുണ്ടെങ്കിൽ മാത്രമേ വിദേശികൾക്കു നിക്ഷേപം നടത്താനാകൂ എന്നാണു നിയമം. ഇന്ത്യന്‍ പങ്കാളിക്ക് എങ്ങനെയാണു ലൈസൻസ് കിട്ടിയതെന്നത് വിദേശനിക്ഷേപകർക്ക് അറിയണമെന്നില്ല. കോടിക്കണക്കിനു ഡോളറാണു വിദേശികള്‍ ഇവിടെ നിക്ഷേപിച്ചത്. പേനയെടുത്തു സുപ്രീംകോടതി ഒറ്റവെട്ട് വെട്ടിയപ്പോൾ അതെല്ലാം ഇല്ലാതായി. അന്നു തൊട്ടാണു സമ്പദ്‌രംഗത്തിന്റെ തകർച്ച തുടങ്ങിയത്.’–  സാൽവെ അഭിപ്രായപ്പെട്ടു.

വാണിജ്യപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതിക്കു സ്ഥിരതയില്ലാത്തതു നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. സമാനമായ തരത്തിലാണ് കല്‍ക്കരി ഖനി അഴിമതി കേസിലും സുപ്രീം കോടതി ഇടപെട്ടത്. ഓരോ കേസിലെയും പരിഗണനാ വിഷയങ്ങൾ പരിശോധിക്കാതെ ഒറ്റയടിക്കു സകല അനുമതികളും റദ്ദാക്കി. കല്‍ക്കരി വ്യവസായത്തിലെ വിദേശ നിക്ഷേപം നഷ്ടപ്പെട്ടു. ഇതോടെ എന്തു സംഭവിച്ചു? ഇന്തൊനീഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമങ്ങൾ ലളിതമാക്കി നിക്ഷേപകരെ അവിടേക്ക് ആകർഷിച്ചു.

ജോലിയില്ലാതെ ലക്ഷക്കണക്കിനു മനുഷ്യരാണു രാജ്യത്തുള്ളത്. ഇന്ത്യയിലെ കൽക്കരി ഖനികൾ പലതും അടഞ്ഞു കിടക്കുകയാണ്. നമ്മൾ കൽക്കരി ഇറക്കുമതി ചെയ്യുകയാണ്. ഇതു സമ്പദ് ‍വ്യവസ്ഥയിൽ സമ്മർദമുണ്ടാക്കും. ഗോവയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി സുപ്രീംകോടതി റദ്ദാക്കിയതും മണ്ടത്തരമാണ്. പ്രതിമാസം ഖനന മേഖലയിൽനിന്നു കിട്ടേണ്ട 1500 കോടിയോളം രൂപയാണു സംസ്ഥാനത്തിനു നഷ്ടപ്പെട്ടത്.

സുപ്രീംകോടതി വിധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കാൻ കേന്ദ്ര സർക്കാർ മുതിർന്ന ഏഴു സെക്രട്ടറിമാരെ അയച്ചിരുന്നു. അതിലൊരാൾ പറഞ്ഞത്, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനത്തിലധികം കുറയാൻ വിധി ഇടയാക്കുമെന്നാണ്’– സാൽവെ പറഞ്ഞു. നോട്ടുനിരോധനം മോശം കാര്യമല്ലെന്നും നടപ്പാക്കിയ രീതി പാളിപ്പോയെന്നും കുറഞ്ഞകാലത്തേക്കെങ്കിലും സാമ്പത്തിക മേഖലയിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സാൽവെ ചൂണ്ടിക്കാട്ടി.

ടുജി സ്പെക്ട്രം അഴിമതിക്കേസിൽ സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2010ൽ ആണ് റിപ്പോർട്ട് നൽകിയത്. 2012 ഫെബ്രുവരിയില്‍ 122 ടുജി ലൈസന്‍സുകളും സുപ്രീംകോടതി റദ്ദാക്കി. കേസിൽ 11 ടെലികോം കമ്പനികൾക്കു വേണ്ടി ഹാജരായതു സാൽവെയാണ്. 2014 ഓഗസ്റ്റിലാണ്, 1993 മുതൽ 2011 വരെയുള്ള 218 കൽക്കരി ഖനനാനുമതികൾ അനധികൃതമാണെന്നു സുപ്രീംകോടതി കണ്ടെത്തിയത്. നാലെണ്ണം ഒഴിച്ച് ബാക്കിയെല്ലാം ആ വർഷം സെപ്റ്റംബറിൽ കോടതി റദ്ദാക്കി.

English Summary: Supreme Court squarely to blame for economic slowdown, says senior advocate Harish Salve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com