ശാഖകൾ പൂട്ടേണ്ടി വന്നാലും അക്രമത്തിനു വഴങ്ങില്ല: എം.ജി.ജോര്‍ജ് മുത്തൂറ്റ്
Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ എല്ലാ ശാഖകളും പൂട്ടേണ്ട സാഹചര്യമുണ്ടായാലും അക്രമത്തിനു വഴങ്ങിക്കൊടുക്കില്ലെന്നു മൂത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ്. സമരത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന ശാഖകള്‍ തുറക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുകയാണ്. മുത്തൂറ്റ് സ്ഥാപനങ്ങളുടെ വ്യാപാരത്തിന്റെ നാലു ശതമാനം മാത്രമാണു കേരളത്തിലുള്ളത്. ബാക്കി മറ്റു സംസ്ഥാനങ്ങളിലാണ്.
മുത്തൂറ്റ് സ്ഥാപനങ്ങളില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരിൽ ജീവനക്കാര്‍ കുറച്ചു മാത്രമെയുള്ളൂ. ബാക്കി പുറത്തുനിന്നുള്ള സിഐടിയു- ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഈ കേസുകളില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും. ബലംപ്രയോഗിച്ച് ശാഖകള്‍ പൂട്ടുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്യുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്.
തൊഴിലാളികളുടെ പിന്തുണയില്ലാത്ത യൂണിയനുകളെ അംഗീകരിക്കാനാകില്ല. രണ്ടര വര്‍ഷമായി സിഐടിയുവിന്റെ നേതൃത്വത്തില്‍ എട്ടു സമരങ്ങളാണ് മുത്തൂറ്റില്‍ നടത്തിയത്. മുന്നൂറോളം ജീവനക്കാര്‍ മാത്രമാണ് ഈ യൂണിയനില്‍ അംഗങ്ങളായിട്ടുള്ളത്. സ്ഥാപനത്തിലെ 20% ജീവനക്കാര്‍ അംഗങ്ങളായിട്ടുണ്ടെങ്കിലേ യൂണിയനു നിയമപ്രകാരം അംഗീകാരം കിട്ടൂ.
മൂത്തൂറ്റ് ഗ്രൂപ്പിന് ഇന്ത്യയിലാകെ 35,000 ത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ ഏഴായിരം പേരെങ്കിലും അംഗീകൃത യൂണിയനില്‍ അംഗങ്ങളായിരിക്കണം. നിലവിലെ നിയമപ്രകാരമുള്ള ശമ്പളം എല്ലാ ജീവനക്കാര്‍ക്കും നല്‍കുന്നുണ്ട്. അതു കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ പേര് നല്‍കിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.