ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല; വിശദമായി ചോദ്യം ചെയ്യാൻ വിജിലന്‍സ്
Mail This Article
കൊച്ചി ∙ പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും. സര്‍ക്കാര്‍ ഫയലുകള്‍ കിട്ടിയ ശേഷമാണു വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്. കരാറുകാരനു മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് മതിയെന്നാണു തീരുമാനം.
മേൽപ്പാലം നിര്‍മാണത്തിനായി മുന്‍കൂര്‍ പണം നല്‍കിയതു തെറ്റാണെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. റോഡ് ഫണ്ട് ബോര്‍ഡും റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ കേരളയും തമ്മില്‍ പണമിടപാട് ശരിയല്ല. അങ്ങനെയൊരു കീഴ്‌വഴക്കമില്ല. കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടുപോകും. ടി.ഒ.സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ടെന്നും സുധാകരൻ തിരുവനന്തപുരത്തു പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തെളിവുകളുടെ പിന്‍ബലമില്ലാത ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്കു നീങ്ങാന്‍ കഴിയുമോ എന്നു വിജിലന്‍സ് പരിശോധിക്കണം. പാലാ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു നീക്കമെങ്കില്‍ ജനം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്കു കാര്യങ്ങൾ നീങ്ങില്ലെന്നും പാലാ ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയനീക്കം മാത്രമാണെന്നും ലീഗ് വിലയിരുത്തി.